അറിവിന്റെ വഴിയിൽ.


ഹാജി. പി. മുഹമ്മത് ഹസ്സൻ
വിവരസാങ്കേതികവിദ്യ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചതോടെ വിവരത്തിന്റെ സങ്കേതം മനുഷ്യമസ്തിഷ്ക്കത്തിൽനിന്ന് ഇലക്ട്രോണിക് ചിപ്പുകളിലേയ്ക്ക് മാറിയിരിക്കായാണല്ലോ. സ്വന്തം പേരല്ലാതെ മറ്റൊന്നും തലച്ചോറിൽ സൂക്ഷിക്കേണ്ട അത്യാവശ്യമില്ല എന്നതാണിപ്പോഴത്തെ സ്ഥിതി. ഓർമ്മയുടെ കലവറയുമായി  സഹായത്തിനായി കമ്പ്യൂട്ടറും  കാൽക്കുലേറ്ററും സന്തത സഹചാരിയെപ്പോലെ ഇപ്പോൾ ഓരോരുത്തരുടേയും കൂടെയുണ്ട്. ഒന്നും ഓർമ്മിച്ചുവെച്ച് ശീലമില്ലാതായതോടെ ‘രണ്ടും രണ്ടും ചേർന്നാൽ എത്ര’ എന്ന എന്ന ചോദ്യത്തിനു മുന്നിൽ പോലും ഒരുമാത്ര പകച്ചുനിൽക്കേണ്ട അവസ്ഥയായി എന്ന് അൽ‌പ്പം അതിശയോക്തി കലർത്തി പറയാം.
യുവാക്കളുടെ അവസ്ഥ ഇതായിരിക്കെ, എഴുപത്തിനാലാം വയസ്സിൽ ‘PUBLIC ADMINISTRATION'  എന്ന വിഷയത്തിൽ BBA എടുക്കുകയും അടുത്ത നാലു വർഷങ്ങളിൽ മറ്റൊരു വിഷയം (COUNSELLING) പഠിച്ച് എഴുപത്തിയെട്ടാം വയസ്സിൽ ആ വിഷയത്തിൽ EXECUTIVE DEPLOMA കരസ്ഥമാക്കുകയും ചെയ്തത് തീർച്ചയായും പരാമർശയോഗ്യമായ വാർത്ത തന്നെയാണ്.  അതുകൊണ്ട്തന്നെയായിരിക്കണം, ബിരുദദാനം നിർവ്വഹിച്ചുകൊണ്ട്‌ “താങ്കളെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു” എന്ന് സർവ്വകലാശാലാ ചാൻസലർ മൊഴിഞ്ഞതും.
കേരളത്തിൽ കുന്നംകുളത്തിനടുത്തുള്ള കൊച്ചനൂർ ഗ്രാമത്തിൽ ജനിക്കുകയും യൌവ്വനത്തിൽ മലേഷ്യയിലേയ്ക്ക് കുടിയേറി പൌരത്വം സ്വീകരിക്കുകയും മലേഷ്യൻ വിദേശകാര്യവകുപ്പിൽ നയതന്ത്ര രംഗത്ത് ഏറെക്കാലം തിളങ്ങി വിരമിക്കുകയുംചെയ്ത ‘ഹാജി.പി.മുഹമ്മത് ഹസ്സൻ’ ആണ് ഈ നേട്ടത്തിന്റെ അവകാശി.

ചാൻസലറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിയപ്പോൾ.
ക്വാലാലം‌പൂരിലെ യൂണിവേഴ്സിറ്റി ഓഫ് മലായ, ചാൻസലർ ഹാളിൽ ഇക്കഴിഞ്ഞ ഡിസംബർ -18-നു നടന്ന CONVOCATION ചടങ്ങിൽ വെച്ച് വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ ചെറുപ്പക്കാരായ 560 പേർക്കൊപ്പം അദ്ദേഹത്തിനു 'EXECUTIVE DEPLOMA IN COUNSELLING' എന്ന ബിരുദം നൽകുകയുണ്ടായി. മലേഷ്യയിലെ പല പത്രങ്ങളും കൌതുകപൂർവ്വം വാർത്തയും ചിത്രങ്ങളും നൽകുകയും അദ്ദേഹവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു. (ചിത്രങ്ങൾ അന്യത്ര)


ബിരുദം ഏറ്റുവാങ്ങുമ്പോൾ ഹർഷാരവം മുഴക്കുന്ന സഹപാഠികൾ. ഇൻസെറ്റിൽ: മൂത്ത മകനും മകളുമൊത്ത് ബിരുദം നോക്കിക്കാണുന്നു. (പത്രത്തിൽ നിന്ന്‌)
കൌൺസിലിങ്ങ്  നല്കാൻ  സർക്കാർ തലത്തിൽനിന്ന് അംഗീകാരം ലഭിക്കുന്ന ഈ യോഗ്യത സമ്പാദിക്കാൻ തീരുമാനിച്ചത് പ്രശ്നസങ്കീർണ്ണതകളിൽ പെട്ട് മാനസികമായി വിഷമിക്കുന്ന സഹജീവികളെ കഴിയുന്നപോലെ സഹായിക്കാനുള്ള വഴി എന്ന നിലയിലാണെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിലും  സുഹൃദ്‌വൃന്ദത്തിലുള്ളവക്കും  തന്റെ ഈ നേട്ടം പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. (യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയിത്തുടങ്ങിയതോടെ പ്രായംചെന്ന പല  സുഹൃത്തുക്കളും തന്റെ പാത പിന്തുടർന്ന് വിവിധ കോഴ്സുകൾക്ക് ചേർന്നതായി അദ്ദേഹം ആഹ്ലാദത്തോടെ അനുസ്മരിച്ചു)
നയതന്ത്രരംഗത്തെ രാഷ്ട്രസേവനമികവിനു അംഗീകാരമായി മലേഷ്യൻ രാജാവിന്റെ കൈകളിൽനിന്ന് 'PINGAT PANGUAN NEGAARA' എന്ന ഉന്നതബഹുമതി അദ്ദേഹം സ്വീകരിച്ചത് 1966-ലായിരുന്നു. (വാർത്ത മാത്ര്‌ഭൂമി’ ദിനപത്രത്തിൽ ‘മലേഷ്യൻ മലയാളിക്ക് ഉന്നത ബഹുമതി’ എന്ന ശീർഷകത്തിൽ ചിത്രസഹിതം കണ്ടത് ഈയുള്ളവന്റെ ബാല്യകാലത്ത്നിന്നുള്ള ഒരോർമ്മ). സർവ്വീസിൽനിന്ന് വിരമിക്കുന്നതിനുമുമ്പായി ‘AHLI MANGU NEGAARA' എന്ന ഹൈയസ്റ്റ് അവാർഡിനായി മലേഷ്യൻ ഫോറിൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി. (ഉദ്യോഗസ്ഥശ്രേണിയിലെ ഹയർഗ്രേഡിൽ ഉൾപ്പെടുന്നവർക്കുമാതം അർഹമാണ് ഈ അവാർഡ് എന്നതും ശ്രദ്ധേയം).



പത്രങ്ങളിൽനിന്നുള്ള ചില ചിത്രങ്ങൾ കൂടി.
ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി നിരവധി ലോകരാജ്യതലസ്ഥാനങ്ങളിൽ ജീവിക്കാനും ലോകത്തിന്റെ മുക്കുമൂലകളിൽ ചെന്നെത്താനും അവസരം ലഭിച്ചിട്ടുണ്ട്. മനുഷ്യസംസ്ക്ര്‌തിയുടെ പ്രതിജനഭിന്നമായ മുഖങ്ങൾ നേരിട്ടു ദർശിക്കാനും സംവദിക്കാനും സിദ്ധിച്ച അവസരങ്ങൾ ടെക്സ്റ്റ് ബുക്കുകളിൽനിന്ന് ലഭ്യമല്ലാത്ത നേരറിവുകൾ സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ആഴവും പരപ്പുമുള്ള വായനയും അതിന്റേതായ സാംസ്ക്കാരിക ഔന്നത്യവും അദ്ദേഹത്തിൽ ദർശനീയമാണ്.



ബിരുദലബ്ധിക്കുശേഷം കുടുംബാംഗങ്ങൾക്കൊപ്പം യൂണിവേഴ്സിറ്റിയിൽ
അഞ്ച് മക്കളുടെ പിതാവ്.  അദ്ദേഹത്തിന്റെ പ്രിയപത്നി അഞ്ചുവർഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞു. മക്കളും മരുമക്കളും പേരമക്കളുമൊത്ത് മലേഷ്യയിൽ കഴിയുന്ന മുഹമ്മത് ഹസ്സൻ സാഹിബ് ഇടക്കിടെ തന്റെ വേരുകൾ തേടി കേരളത്തിലെത്താറുണ്ട്‌. ഈ കുറിപ്പെഴുതുന്നയാളിനു മാത്ര്‌സഹോദരനും, ബ്ലോഗറും ചിത്രകാരനുമായ യൂസഫ്പയ്ക്ക് പിത്ര്‌സഹോദരനുമാണ് കഥാപുരുഷൻ. 
വിപുലവും വൈവിധ്യപൂർവ്വവുമായ അനുഭവസമ്പത്തിനാൽ രാകിമിനുക്കിയ മനീഷയും ആഴമുള്ള അറിവിന്റെ വെളിച്ചവും ഉറച്ച ഇച്ഛാശക്തിയുടെ കരുത്തുമായി സപ്തതിക്കുശേഷവും കർമ്മകാണ്ഡങ്ങൾ താണ്ടുന്ന ഈ സ്ഥിരോത്സാഹിയെ എന്റെ ബ്ലോഗർ സുഹ്ര്‌ത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു. അതോടൊപ്പം, വ്യക്തി വൈശിഷ്ട്യങ്ങളിൽ ഞാനെന്നും റോൾമോഡലായി കരുതിയിട്ടുള്ള ആ മഹത് വ്യക്തിത്വത്തോടുള്ള സ്നേഹാദരങ്ങൾ നിങ്ങളുമായി പങ്കിടുകയും അദ്ദേഹത്തിനു ഹ്ര്‌ദയപൂർവ്വം ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു. 
Continue Reading

"പാല്‍"അരുവി

പാലാഴിയിലേയ്ക്ക്........!!!!
Continue Reading