മാര്‍ക്കണ്ഡേയ കഡ്ജുവും ഗാന്ധിജിയും.


മാര്‍ക്കണ്ഡേയ കഡ്ജുവും ഗാന്ധിജിയും.

ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നു എന്ന വിവാദപ്രസ്താവനയുമായി തന്റെ ഫേസ്ബുക്ക് പേജില്‍ ജസ്റ്റിസ്.മാര്‍ക്കണ്ഡേയ കഡ്ജു.

പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ വന്ന ഈ വാര്‍ത്തക്ക് കീഴെ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ടുള്ള കമന്റുകളാണ്‌ കുമിഞ്ഞുകൂടുന്നവയിലധികവും.

ആരും വിമര്‍ശനത്തിനതീതരല്ല. ഗാന്ധിജിയും.

ഗാന്ധിജിയെ സംബന്ധിച്ച് പതിവുപല്ലവിയില്‍ നിന്ന് വ്യത്യസ്തമായ  വീക്ഷണം അവതരിപ്പിച്ചു എന്നതിന്റെ പേരില്‍ മാര്‍ക്ക്ണ്ഡേയ കഡ്ജുവിനെ കല്ലെറിയുന്നതും ശരിയല്ല.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ നിരീക്ഷിക്കുമ്പോള്‍ സത്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് മുന്‍വിധിയില്ലാതെ പരിശോധിക്കുകയാണ്‌ വേണ്ടത്.

വിദ്യാസമ്പന്നനും ഉത്തരവാദപ്പെട്ട പദവിയില്‍ നിന്ന് വിരമിച്ച ദേഹവും സുപ്രധാനവിഷയങ്ങളില്‍ മുഖം നോക്കാതെ തന്റെ മനസ്സ് വെളിപ്പെടുത്തിയിട്ടുള്ളയാളുമാണ്‌ കഡ്ജു. ഒരു പഠനത്തിന്റെ പിന്‍ബലത്തില്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തമബോദ്ധ്യത്തോടെയാണ്‌ ഗാന്ധിജിയുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള വ്യത്യസ്തവീക്ഷണം അവതരിപ്പിച്ചതെങ്കില്‍ അത്  മറ്റുള്ളവരുടെ ശ്രദ്ധയും പരിശോധനയും അര്‍ഹിക്കുന്നു.

സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ഗാന്ധിജി വഹിച്ച നേതൃത്വപരമായ പങ്കിനെ ആര്‍ക്കും കുറച്ചുകാണാനാവില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും തെളിയിക്കപ്പെട്ട വസ്തുതയാണ്‌. പക്ഷെ തികഞ്ഞ മതവിശ്വാസിയും ധര്‍മ്മചിന്തയുള്ള വ്യക്തിയും  എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശുദ്ധഗതി ചൂഷണം ചെയ്ത് അദ്ദേഹത്തെ കരുവാക്കാന്‍ ആര്‍ക്കെങ്കിലും (ബ്രിട്ടീഷുകാര്‍ക്ക് ഉള്‍പ്പടെ) കഴിയുകയുണ്ടായോ
, അനിച്ഛാപൂര്‍വ്വമായെങ്കിലും ആരുടേയെങ്കിലും പ്രത്യേക അജണ്ടകള്‍ക്ക് അദ്ദേഹം വിധേയനാകുകയുണ്ടായോ എന്നതൊക്കെ പരിശോധനാര്‍ഹമായ കാര്യങ്ങള്‍ തന്നെയാണ്‌.

സ്വാതന്ത്ര്യത്തിനു തൊട്ടു പിന്നാലെ വന്ന വര്‍ഷങ്ങളില്‍ സ്വാഭാവികമായും അദ്ദേഹം ചോദ്യം ചെയ്യപ്പെടാനാവാത്ത വിധത്തില്‍ വിഗ്രഹപരിവേഷമുള്ള ആളായി കണക്കാക്കപ്പെട്ടു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം അദ്ദേഹത്തെ ദേവനു തുല്യമായ സ്ഥാനത്തേക്ക് ഇന്ത്യന്‍ മനസ്സില്‍ ഉയര്‍ത്തി നിര്‍ത്തി. ആ അവസഥയില്‍ ഖണ്ഡനപരമായ വിമര്‍ശനമോ പഠനമോ അദ്ദേഹത്തെപ്പറ്റി അധികമൊന്നും ഉണ്ടാകാതെയിരുന്നതില്‍ അത്ഭുതമില്ല.

കാലം ഇത്രയുമായി. എല്ലാ വിഗ്രഹങ്ങളുടെ നേര്‍ക്കും യാഥാര്‍ത്ഥ്യബോധത്തോടെയും  സൂക്ഷ്മതയോടെയുമുള്ള വെളിച്ചം കണിശമായി പായിക്കാനുള്ള സമയമായിക്കഴിഞ്ഞു. മാര്ക്കണ്ഡേയ കഡ്ജുവിന്റെപ്പോലെയുള്ളവര്‍ ആരാധനാ മനോഭാവം വെടിഞ്ഞ് സ്വതന്ത്ര മനസ്ക്കരായി സത്യസന്ധമായ പഠനത്തിനൊരുങ്ങി സത്യവുമായി ഏറെ ചേര്ന്നുനില്‍ക്കുന്ന വസ്തുതകള്‍ കണ്ടെത്തുന്നുവെങ്കില്‍ അതിനോട് മുഖം തിരിക്കേണ്ടതില്ല.

വിഗ്രഹഭഞ്ജനം നടത്തുന്നത് തകരപ്പാട്ടയില്‍ കൊട്ടി ആളെക്കുട്ടുന്നതുപോലെ വെറുതെ പേരെടുക്കാനാനെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധവുമാണ്‌. കഡ്ജുവിനെപ്പോലെയുള്ള ഒരാള്‍ക്ക് അങ്ങനെ സ്വന്തം വില കുറക്കേണ്ട കാര്യവുമില്ല.

അദ്ദേഹത്തിന്റെ പഠനം വായിച്ചു പഠിച്ച് പരിശോധിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ കല്ലെറിയേണ്ടതില്ല. അതേസമയം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല അദ്ദേഹത്തിന്റെ കണ്ടെത്തലുകളെങ്കില്‍ അര്‍ഹിക്കുന്ന മഹത്വത്തോടെ ഇന്ത്യന്‍ ജനമനസ്സുകളില്‍  ചൈതന്യധന്യമായ ഓര്‍മ്മയായി ഗാന്ധി നിലനില്‍ക്കട്ടെ.
Continue Reading