മനസ്സിലൊരു ജിപ്സി.

എഴുത്തുകാരനും ബുദ്ധിജീവിയുമായ സുഹൃത്തിന്റെ ഒരു ഇ-മെയില്‍ സന്ദേശം ഈയ്യിടെ എനിക്ക്‌ കിട്ടിയിരുന്നു. സാന്ദര്‍ഭികമയി അതില്‍ അദ്ദേഹം ജിപ്സികളുടേ ജീവിതത്തെ പരാമര്‍ശിക്കുകയുണ്ടായി. ജിപ്സികള്‍ മനസ്സിലേയ്ക്ക് ഒരു ചിന്താവിഷയമായി കടന്നു വരാന്‍ അതു നിമിത്തമായി.

ജിപ്സികളെപറ്റി എനിക്ക് കാര്യമായി ഒന്നും അറിഞ്ഞുകൂടാ എന്നതാണ്‌ വാസ്തവം. പക്ഷെ അവ്യക്തമായ ഏതൊക്കെയോ സങ്കല്‍പ്പസാമ്രാജ്യങ്ങളില്‍ എപ്പോഴൊക്കെയോ എന്നെ മോഹിപ്പിക്കുകയും മാടിവിളിക്കുകയും ചെയ്ത ഒരു സ്വപ്നമാണ്‌ ജിപ്സിത്വം. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തമായി സര്‍വ്വതന്ത്ര സ്വതന്ത്ര്യത്തിന്റെ ലാഘവത്വം ആസ്വദിച്ചുകൊണ്ട് അപ്പൂപ്പന്‍താടി പോലെ അലയുന്നതിനെപ്പറ്റി വൃഥാ മനസ്സില്‍ കൊതിക്കാത്ത ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.

ആദര്‍ശങ്ങളുടെയും ഇസങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും വ്യവസ്ഥാപിതമായ ചട്ടങ്ങളുടെയും കൃത്രിമത്തങ്ങളുടേയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് പ്രപഞ്ചത്തിലെ നാനാവിധ സൃഷ്ടിജാലങ്ങളില്‍പെട്ട വെറും ഒരാത്മാവ് എന്ന കേവലമായ അസ്തിത്വം മാത്രം ആസ്വദിച്ച് കഴിയുക......... ആ രീതിയില്‍ വീണ്ടും വനാന്തരങ്ങളുടെ ആദിമസ്വച്ഛതയെ പുണരാന്‍ വെമ്പല്‍ കൊണ്ട ഒരു നിമിഷമെങ്കിലും ഏതൊരു മനുഷ്യജീവിയുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും എന്നാണെന്റെ വിചാരം. അതെ, ജിപ്സിത്വത്തോടുള്ള ജൈവികമായ ഒരു ത്വര...

ആത്മാവിനെ ഉടുവസ്ത്രമണിയിക്കാത്തതും വെള്ളപൂശാത്തതുമായ ചിന്താലോകത്തെ നിഷ്ക്കളങ്കസ്ഥലിയില്‍ നിന്ന്, കാപട്യങ്ങളുടെയും മാത്സര്യങ്ങളുടേതുമായ ഇന്നിന്റെ പരുഷ യാഥാര്‍ത്ഥ്യങ്ങളുടെ ഭൂമികയിലേയ്ക്ക് എന്നെ സ്വയം പറിച്ചുനട്ട്‌ വെച്ചുകെട്ടലുകളുള്ള ആധുനിക മനുഷ്യന്റെ മുഖംമൂടിയണിഞ്ഞു ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളാണ്‌ ഇനി പറയാനുള്ളത്..

മാനവരാശിക്ക് (!?) ജിപ്സികളില്‍ നിന്ന് ഉണ്ടായ സര്‍ഗ്ഗാത്മക സംഭാവനകളെക്കുറിച്ച് വല്ല പഠനവും നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ സാഹിത്യരംഗത്തോ വൈജ്ഞാനികരംഗത്തോ കലാരംഗത്തോ ശാസ്ത്ര രംഗത്തോ ആ വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കാവുന്ന വ്യക്തിത്വങ്ങള്‍ ഉണ്ടോ?

70- കളില്‍ സുഭദ്ര കുടുംബവ്യവസ്ഥിതിയെ നിരാകരിച്ച് ഇറങ്ങിത്തിരിച്ച യുവതലമുറയുടെ ജീവിതകഥ ഇന്ന് തിരിഞ്ഞുനോക്കി പരിശോധനാവിധേയമാക്കാവുന്നതാണ്‌. സാര്‍ത്രിന്റേയൂം കമ്യൂവിന്റെയും ‘എക്സിസ്റ്റന്‍ഷ്യലിസ'ത്തിന്റെ ലഹരിനിറഞ്ഞ അരാജകാശയങ്ങളില്‍ ആകൃഷ്ടരായി ഇറങ്ങിത്തിരിച്ച ഹിപ്പികള്‍ എന്നറിയപ്പെട്ട ആ യുവവിഭാഗം ഒരുതരത്തില്‍ ജിപ്സിത്വത്തെതന്നെയല്ലെ വരിച്ചത്‌? അവരുടെ ജീവിതം എങ്ങനെ ഒടുങ്ങിയെന്ന് അറിയാന്‍ ശ്രമിക്കുന്നത് കൌതുകകരമായ ചില സത്യങ്ങളെ അനാവരണം ചെയ്യാന്‍ ഉതകുമെന്നു തോന്നുന്നു.

കടല്‍തീരങ്ങളില്‍ നിന്ന് കടല്‍തീരങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞ ആ യുവാക്കളില്‍ ഭൂരിഭാഗവും ഫ്രീസെക്സും മയക്കുമരുന്നും വാദ്യോപകരണങ്ങളുമായി അരാജകജീവിതം നയിച്ചു. ഒടുവില്‍ ആരോഗ്യം തകര്‍ന്ന് മാരക ലൈംഗികരോഗങ്ങള്‍ക്കിരയായി പുഴുത്ത് മരിച്ചു എന്നാണ്‌ കേട്ടിട്ടുള്ളത്. ജിപ്സികളല്ലാത്തവര്‍ ജിപ്സിത്വം വരിച്ചാല്‍ വിജയിക്കില്ല എന്നല്ലേ അതിന്റെ പാഠം? അഥവാ, അതിനു പറ്റിയ ഒരു 'ഹാബിറ്റാറ്റ്" നിലവിലില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?

മലയാളിയായ ഒരു ജിപ്സിയെപറ്റി എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.. നമ്മുടെ പ്രശസ്തനായ എസ്.കെ.പൊറ്റെകാട്. അരിഷ്ടിച്ചു കിട്ടുന്ന കാശ് സ്വരൂപിച്ചുവെച്ച് ഒരു യാത്രക്ക് തികയുമ്പോള്‍ വീടുവിട്ടിറങ്ങിയ ചരിത്രമാണദ്ദേഹത്തിന്റേത്.. ഉള്ള കാശുകൊണ്ട് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് ജിജ്ഞാസുവായ കുഞ്ഞിന്റെ കുതൂഹലത്തോടേ അദ്ദേഹം ചെന്നെത്തി. ഒരു ജിപ്സിമനസ്സ് അദ്ദേഹത്തിലും സജീവമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഓരോ യാത്രക്ക് ശേഷവും അദ്ദേഹം കുടുംബസ്ഥന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് സ്വന്തം ലായത്തിലേക്ക് തിരിച്ചെത്തി.

ഏതാണ്ട്‌ ഒരു ജിപ്സി ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി നമുക്കിടയിലൂടെ കടന്നുപോയ ഒരാളുണ്ട്‌. സാക്ഷാല്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍. ആഴമേറിയ ജുബ്ബാകീശയില്‍നിന്ന് മിഠായിയും കല്‍ക്കണ്ടത്തുണ്ടുകളും ഉണങ്ങിയ മുന്തിരിയും വാരിയെടുത്ത്‌ വഴിയ വന്ന കുഞ്ഞുങ്ങള്‍ക്ക്‌ വെച്ചുനീട്ടിയും ഹൃദയത്തില്‍ സദാ നിറഞ്ഞുതൂവിയ അനുരാഗമധുരം അതിനു പാത്രമായവര്‍ക്ക് നിര്‍ലോഭം നല്‍കിയും ഒരവധൂതനെപ്പോലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അദ്ദേഹം അലഞ്ഞു. പ്രകൃതിയെപറ്റിയും പച്ചമനുഷ്യന്റെ വികാരവിചാരങ്ങളെ പറ്റിയും വാചാലമായി സ്വന്തം കവിതകളിലൂടെ സംസാരിച്ചു. നിതാന്തയാത്രകള്‍ക്കൊടുവില്‍ ഗോപസ്ത്രീകളുടെ നിത്യകാമുകനും തന്റെ ഇഷ്ടദൈവവുമായ കൃഷ്ണസന്നിധിയില്‍, ഗുരുവായൂരിലെ ഒരു സൌജന്യസത്രത്തില്‍ അദ്ദേഹത്തിന്റെ ജിപ്സിജീവിതവുമൊടുങ്ങി.

അത്തരത്തില്‍ ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളുണ്ടെങ്കിലും, സാമൂഹികമായ ചട്ടക്കൂടിനകത്തേക്ക് പിറന്നു വീഴുകയും ആ ജീവിത സംബ്രദായം ഒരു പുതിയ തൊലിപോലെ ശരീരത്തോട് ചേരുകയും ചെയ്തവര്‍ക്ക് ജിപ്സി ജീവിതം ഒരു കാല്‍പ്പനിക സങ്കല്‍പ്പമായി മനസ്സിലിട്ടു നടക്കാന്‍ മാത്രമുള്ളതാണ്‌. അവര്‍ക്ക് ആ ജീവിതത്തിലേക്ക് കൂടുവിട്ട് കൂടുമാറല്‍ അസാദ്ധ്യം....

ഇനി ജിപ്സി ജീവിതത്തിന്റെ പ്രസക്തിയെപറ്റി ചിന്തിച്ചാലോ..! ജിപ്സികള്‍ മാത്രമുള്ള ഒരു ലോകത്തെപറ്റി സങ്കല്‍പ്പിച്ചുനോക്കുന്നത് രസാവഹമായിരിക്കും... എവിടെയും വേരുകളില്ലാതെ എല്ലാവരും അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുക...!! അതിനു ഭൂമി മതിയാകില്ല, ഏതന്‍തോട്ടം തന്നെ വേണ്ടിവന്നേക്കും...!!!!

എന്റെ മനസ്സിലെ വൈരുദ്ധ്യാത്മകമായ രണ്ടുതരം ചിന്തകളെപറ്റി ഞാനെഴുതി.. എന്റെ മനസ്സില്‍ ഒരു കാടന്‍ കുടിയിരിപ്പുണ്ട്; ഒരാധുനികനും. ഒരാളുറങ്ങുമ്പോള്‍ അപരന്‍ ഉണര്‍ന്നിരിക്കുന്നു.. ഇടയില്‍ ഇരുവരും ഒപ്പം ഉണരുകയും പരസ്പരം വഴക്കുകൂടുകയും എന്നെ അന്തമില്ലാത്ത ആശക്കുഴപ്പങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

ജിപ്സികളെപറ്റി, അവരുടെ ജീവിതത്തെ പറ്റി എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരിക.

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക.....
Continue Reading