വര്‍ഷപ്പകര്‍ച്ചയുടെ നേരം .......


ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന്‌ ഒരേടുകൂടി പുറകോട്ട് മറിക്കപ്പെടുന്നു.....
ഓര്‍ത്തോമനിക്കാനും വിഷാദിക്കാനും ഒട്ടേറെ മനസ്സിലിട്ടുതന്നുകൊണ്ട്‌ഒരു വര്‍ഷം കൂടി വിട പറയുന്നു...

പോയ വര്‍ഷത്തിലേയ്ക്ക്‌ മനസ്സുകൊണ്ട്‌ ഒരു മടക്കയാത്ര നടത്തുമ്പോള്‍, പ്രസാദാത്മകമായ ചിത്രങ്ങളേക്കാള്‍ കാളിമപുരണ്ട കലുഷചിത്രങ്ങളാണ്‌ മനസ്സു നിറയെ.

ദാരിദ്ര്യ ദുഃഖം,

പരിസരമലിനീകരണം,
തേഞ്ഞുതീരുന്ന വനമേഖല,
ജീവജാലങ്ങളുടെ വംശനാശം,
അന്യം നിന്നുപോകുന്ന സാംസ്കാരിക ഈടുവെപ്പുകള്‍ ,
വിനഷ്ടമാകുന്ന ഗുരുത്വം,
കൂസലന്യേ കൊണ്ടുനടക്കുന്ന വഴിപിഴച്ച ബന്ധങ്ങള്‍ ,
അടിച്ചേല്‍പ്പിക്കപ്പെടുന്ന യുദ്ധങ്ങള്‍ ,
അന്യായമായി തടങ്കല്‍പ്പാളയങ്ങളീല്‍ ഒടുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ജന്‍മങ്ങള്‍,
അരങ്ങുതകര്‍ത്താടുന്ന അനീതിയുടെ കിരാതവേഷങ്ങള്‍,
അനീതിക്കിരയാകുന്നവരുടെ വനരോദനങ്ങള്‍, ബധിരകര്‍ണ്ണങ്ങളീല്‍ വീഴുന്ന വിലാപങ്ങള്‍ ..
ധാര്‍മ്മികതയുടെയും നൈതികതയുടേയും വംശനാശം,
പരിശുദ്ധി വഴിഞ്ഞിരുന്ന ഗൃഹാന്തരീക്ഷത്തിലേക്ക്‌ "ആന്റിന"കള്‍ വഴി അസാന്‍മാര്‍ഗ്ഗികതയുടെ അധിനിവേശം..
ചാനലുകളുടെ വിഷപ്രയോഗങ്ങളാല്‍ മലിനമാകുന്ന മനോതലങ്ങളും അതനിവാര്യമാക്കുന്ന സാമൂഹിക പ്രതിസന്ധികളും,
"എയ്‌ഡ്‌സി"ന്റെ മരണക്കയത്തിലേക്ക്‌ നീന്തിയടുക്കാന്‍ പാകത്തില്‍ മൂന്നാം ലോകത്തിനും ശീലമായിക്കൊണ്ടിരിക്കുന്ന അരാജക ലൈംഗികത,
വര്‍ഗ്ഗീയതയുടെ അഗ്നിയെരിയുന്ന ഗലികളില്‍ ചോരയോടുചേര്‍ന്നു ചാലിടുന്ന കണ്ണീരരുവികള്‍,
ഹോട്ടലുകളില്‍ അന്നത്തിന്റെ മുന്നിലിരിക്കുന്നവരുടെ നെഞ്ചിലേക്ക് ഉന്നംപിടിക്കുന്ന ക്രൂരതയായി വഴിതെറ്റിപ്പോകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങള്‍, തീവ്രവാദഭീഷണീകള്‍ ....
കട്ടവനെകണ്ടില്ലെങ്കില്‍ കണ്ടവനെ പിടികൂടുന്ന ഭരണകൂടഭീകരതകള്‍ ....
കുളം കലക്കി മീന്‍പിടിക്കാന്‍ നോക്കുന്നവരുടെ ചതിപ്രയോഗങ്ങള്‍ ...
സര്‍വ്വനാശത്തിന്റെ കേളിക്കൊട്ടുയര്‍ത്തുന്ന ആണവസഹകരണങ്ങള്‍ അഭിമാനപൂര്‍വ്വം കൊണ്ടാടപ്പെടുന്നതിന്റെ വൈരുദ്ധ്യങ്ങള്‍,
വര്‍ണ്ണക്കടലാസ്സില്‍ വെച്ചു നീട്ടുന്ന ഉദാരവല്‍ക്കരണത്തിന്റെ വിഷഗുളികകള്‍,
കുരങ്ങന്റെ അപ്പംപങ്കിടലിനെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര മാദ്ധ്യസ്ഥ പ്രഹസനങ്ങള്‍,
അധിനിവേശത്തിന്റെ പല്ലിടുക്കിലരയുന്ന ഇറാഖിയന്‍, ഫാലസ്തീനിയന്‍ യൌവ്വനങ്ങള്‍,
ഉപരോധത്തില്‍പ്പെട്ട്‌ ചക്രശ്വാസം വലിക്കുന്ന ഇറാനിയന്‍ ശൈശവങ്ങള്‍,
ആഗോളവല്‍ക്കരണം ഊതിവീര്‍പ്പിച്ചുവെച്ചിരുന്ന കുമിള പൊടുന്നനെയുടഞ്ഞപ്പോള്‍ ആവിയായിപ്പോയ ബാങ്കിങ് മേഖലയും രാഷ്ട്രങ്ങളുടെ സാമ്പത്തികസുസ്ഥിതിയും,
പിന്നെയും പിന്നെയും കനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരന്റെ മടിശ്ശീലകള്‍,അങ്ങനെയങ്ങനെ.....    പോയ വര്‍ഷം വെച്ചുനിട്ടുന്ന പാഥേയത്തില്‍ കല്ലും കുപ്പിച്ചില്ലുകളുമെമ്പാടും...

അതോടൊപ്പം ,

എല്ലാറ്റിനേയും നിര്‍വ്വികാരതയോടെ ഏറ്റുവാങ്ങാന്‍ ശീലിച്ച ഷണ്ഡീകൃതമായ പ്രതികരണശേഷിയുമായി സമൂഹം...

"അവനവനിസ"ത്തിന്റെ മാളത്തിലേയ്ക്ക്‌ വലിയുന്ന അണുകുടുംബങ്ങള്‍,
എല്ലാറ്റിനേയും ഒരു ഹോളിവുഡ്‌ സിനിമയുടെ എക്സ്റ്റന്‍ഷന്‍ മാത്രമായി കാണാന്‍ ലാഘവത്വം സിദ്ധിച്ച യുവമനസ്സുകള്‍ ...

ഉള്ളിന്റെയുള്ളില്‍ കരുണയുടെയും കനിവിന്റെയും മമതയുടേയും അനുതാപത്തിന്റെയും നെയ്ത്തിരി കാറ്റില്‍ക്കെടാതെ കൊണ്ടുനടക്കുന്നവര്‍ക്ക്‌ വിടപറയുന്ന വര്‍ഷങ്ങള്‍ മനസ്സില്‍ ബാക്കിയിടുന്നത്‌ വേവും വേപഥുവും സമ്മാനിക്കുന്ന ചിത്രങ്ങള്‍ മാത്രം....

വര്‍ഷപ്പകര്‍ച്ചയുടെ സായന്തനത്തില്‍ മനസ്സിലെരിയുന്നത്‌ വ്യഥിത ചിന്തകള്‍ .......

ആകുലതകല്‍ക്കിവിടെ പഞ്ഞമില്ല.....   എങ്കിലും,

അതീതഭൂതകാലത്തിന്റെ ആകാശങ്ങളില്‍ ഇനിയും അണയാന്‍ കൂട്ടാക്കാതെ മുനിഞ്ഞുകത്തുന്ന നക്ഷത്രങ്ങള്‍ പ്രകാശരശ്മികള്‍ നീട്ടിത്തന്ന് മനുഷ്യകുലത്തിന്‌ വഴിതെളിച്ചേക്കാം....

വഴികള്‍ വീണ്ടും ഇരുള്‍ നീങ്ങി തെളിഞ്ഞേക്കാം ...
നമുക്ക് ശുഭാപതി വിശ്വാസികളാകാം..
ഒരു പിന്‍വിളിക്ക്‌ കാതോര്‍ക്കാം

ഒരു തിരിഞ്ഞു നടത്തം അനിവാര്യമാണ്‌.

പിറക്കാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഭൂമി സമാധാനമറിയട്ടെ.....
----------------------------------------------
Continue Reading

ഗതി

ഗതിയുടെ കാര്യം
ആലോചിച്ചാല്‍
വലിയ തമാശതന്നെയാണ്……

പുരോഗതിയില്‍ നിന്ന്‌
പുരോഗതിയിലേയ്ക്ക്‌
കുതിക്കുന്നവരും
അധോഗതിയില്‍ നിന്ന്
അധോഗതിയിലേക്ക്
പതിക്കുന്നവരും
സ്ഥിതിഭേദമില്ലാതെ സദാ
മിതാവസ്ഥയാലനുഗ്രഹീതരും..….

പതനം എളുപ്പവും
ഉത്ഥാനം കടുപ്പവുമാണത്രെ…..

എങ്ങനെ വീണാലും
നാലുകാലിലാവുന്നവരും
എത്ര താങ്ങിയാലും
നേരെനില്‍ക്കാനാകാത്തവരുമുണ്ട്‌……

ചതിപ്രയോഗത്താല്‍
ഗതിതടയപ്പെട്ടവരുണ്ട്‌
ഭാഗ്യക്കുറിനേടുകയാല്‍
ഗതികേടിന്നറുതിയായവരും .........

കുഴിയുടെ ആഴത്തില്‍നിന്ന്‌
കഷ്ടതയേറെയറിഞ്ഞ്
കഷ്ടിച്ച്‌ കരേറിയവരുണ്ട്‌.
സൌഭാഗ്യ ശൃംഗമേറി
സുഖഭോഗരസം നുണഞ്ഞനന്തരം
പാതാളത്തിലേക്കാപതിച്ചവരും........

ദുര്‍ഗതി സ്വയംവരിച്ചവരും
അതടിച്ചേല്‍പ്പിക്കപെട്ടവരുമുണ്ട്‌.
സത്ഗതി അടിച്ചെടുത്തവരുണ്ട്‌
അത് വീണുകിട്ടിയവരുമുണ്ട്‌……..

ഗതിയുടെ ഗുട്ടന്‍സ്
തേടിയിറങ്ങിയവരാരും
സംഗതിയിതുവരേയും
തപ്പിയെടുത്തതായറിവില്ല.

വിധിവിഹിതമത്രെ

ഗതിവിഗതികളുടെ കാര്യം...….---------------------------------
Continue Reading

ദുര്‍മരണം


വാര്‍ത്തകേട്ട്‌ അവിശ്വസനീയതയാല്‍
വാപൊളിച്ച ജനം മൂക്കത്ത് വിരല്‍ വെച്ചു.......

ബേങ്ക്‌ സമുച്ചയത്തിന്നിടനാഴിയില്‍
അനാഥമായ് കിടന്ന ജഡം
ത്രീപീസ് സൂട്ട് ധാരിയായിരുന്നു.

അധികം പഴക്കമാകുംമുമ്പേ അത്‌
അസാധാരണമാം വിധം ചീര്‍ത്തുവന്നു..

കൊലയാണെന്നും വിഷബാധയെന്നും
പലപക്ഷമുണ്ട്‌ മാലോകരില്‍ .

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മദിരാക്ഷിയുടെയും കഥകളും,
ഊഹക്കച്ചവടത്തിന്റെയും ചൂതാട്ടത്തിന്റെയും
പിന്നാമ്പുറക്കഥകളും പടരുന്നു.....

ഫോറന്‍സിക് ഫലങ്ങളില്‍
അറപ്പിക്കുന്ന വിവരങ്ങളുണ്ടത്രെ.

ഇറാഖ്, അഫ്ഗാന്‍, ഫലസ്തീന്‍ വംശജരുടെ
മാംസശിഷ്ടങ്ങളാമാശയത്തിലുണ്ടായിരുന്നുപോല്‍ ...!!

ഗ്വാണ്ടനാമോ, അബൂഗാരിബ് ജെയിലറകളില്‍
ഗതികിട്ടാതലയുമാത്മാക്കളുടെ
ശാപബാധയുമാകാം മരണകാരണമെന്ന്‌
ഉപശാലകളീല്‍ ജനസംസാരം .

ആസന്നമരണനായ്‌ അര്‍ദ്ധബോധത്തില്‍
ബുഷ്..ബുഷ് എന്നുരുവിട്ടിരുന്നുവത്രെ.

ശപിക്കയായിരുന്നോ വിലപിക്കയായിരുന്നോ
പശ്ചാത്തപിക്കയായിരുന്നോ എന്നാര്‍ക്കും
തീര്‍ച്ചയും മൂര്‍ച്ചയും ഇല്ലതാനും ...

എന്നാലും എങ്ങനെ കഴിഞ്ഞതാണെന്നൊരാള്‍ .
വിനാശകാലേ വിപരീതബുദ്ധിയെന്ന് മറ്റൊരാള്‍ .
വാളെടുത്തവന്‍ വാളാല്‍ എന്നു വേറൊരാള്‍ .
മുജ്ജന്‍മദുഷ്കൃതം എന്ന് ഇനിയുമൊരാള്‍ .

ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്ന്‌
ആരോ പണ്ടേ പറഞ്ഞുവെച്ചിട്ടുമുണ്ട്‌.....
----------------------------------
Continue Reading

സാഫല്യം


സ്നേഹത്തിന്‍ പൊരുളറിയും പൂര്‍ണ്ണത
നിസ്വാര്‍ത്ഥത ഉടലണിയും ഹൃദ്യത
മാനസങ്ങള്‍ തമ്മിലറിയും ധന്യത
ദാമ്പത്യജീവിതത്തിന്‍‌ ചാരുത................

അനുഭവങ്ങളരുളീടും മധുരം‌
അകതാരില്‍ നിനവുകളായ് കിനിയും
അനുഭൂതിസാന്ദ്രതകളുടലില്‍‌
അനുരാഗമധുരമകക്കാമ്പില്‍....................

സ്നേഹാര്‍ദ്രം പങ്കിട്ടോരാശകള്‍‌
സാഫല്യപ്പൂര്‍ണ്ണത പുല്‍കും വേളകള്‍
ഉടയോന്‍‌ കനിഞ്ഞേകും കനികള്‍‌
ഇണകള്‍ക്ക് ജീവിത സുകൃതം....................

സുഖദുഃഖസമ്മിശ്ര വാഴ്വില്‍‌
തുണനില്‍ക്കും ഇണകളന്യോന്യം‌
നന്മകള്‍‌ പൂവിടര്‍ത്തും‌ വഴിയില്‍‌
കൈവിരല്‍‌ കോര്‍ത്തു ഗമിക്കും‌...................


തന്നിണതന്‍‌ ക്ഷേമം‌ കൊതിക്കും‌പ്രാര്‍ത്ഥനകള്‍ നാഥങ്കലെത്തും‌അവനരുളീടുമിരുപേര്‍ക്കുമൊപ്പം‌ഇഹലോക പരലോക സൌഖ്യം....................

 
Continue Reading

ഒഴിവ്


ഉഴവുചാലുകളിലൂടെ
നുകക്കീഴിലെന്നപോലെ
ഏറെ നാള്‍ ..........
ഒരൊഴിവ് കൊതിക്കാത്തവരില്ല..

പ്രയാസങ്ങളുടെ
പെരുമഴയില്‍നിന്ന്,
പ്രതിസന്ധികളുടെ
ഒഴുക്കില്‍നിന്ന്,
സങ്കടങ്ങളുടെ
അഴിമുഖത്തുനിന്ന്,
സമ്മര്‍ദ്ദങ്ങളുടെ
ചുഴികളില്‍നിന്ന്,
സങ്കീര്‍ണ്ണതകളുടെ
അഴിയാക്കുരുക്കില്‍നിന്ന്,
കെട്ടുപാടുകളുടെ
ഒഴിയാബാധയില്‍നിന്ന്
ഒരൊഴിവ്.

മുമ്പൊക്കെ ഒഴിവ്
വ്യാഴവും വെള്ളിയുമായിരുന്നു.
ഈയിടെ ‘ഇമാറാത്തി‘ല്‍
വ്യാഴത്തിന് ശെനിയുടെ ‘അപഹാരം‘
വ്യാഴമായാലും ശെനിയായാലും
ഒഴിവുണ്ടായാല്‍ മതി.
(അതുമില്ലാത്തവരുടെ കഥയോ...!!)

ഒഴിവുദിനത്തില്‍ പലര്‍ക്കും
വാക്കുകള്‍ വഴുതും
അവര്‍ക്കുമുന്നില്‍ അന്ന്
കുപ്പികള്‍ ഒഴിയും.

പ്രവൃത്തിദിനങ്ങളില്‍ നിന്നുള്ള
വിഴുപ്പുകളലക്കുന്നവരേയും
ഓര്‍മ്മകളില്‍ അലസം
തുഴഞ്ഞ് നീങ്ങുന്നവരേയും
നിദ്രതന്‍നീരാഴിയില്‍ സദാ
തുഴയെറിയുന്നവരേയും
ഒഴിവുദിനങ്ങളില്‍ കാണാം.

ക്ലാസ്സിഫൈഡുകളില്‍
കണ്ണുനട്ടിരിക്കുന്നവരും
കൊതിക്കുന്നത്
ഒഴിവിനെത്തന്നെ.
വഴുക്കുന്നനിലങ്ങളീല്‍
നെട്ടോട്ടമോടിയോടീ
അവര്‍
കയറി നില്‍ക്കാനായുന്നതും
ഒഴിവിന്‍‌റ്റെ പഴുതിലാണ്.

ഒഴിവുകഴിവുകളിലൂടെ പലരും
ലക്‍ഷ്യമിടുന്നതും
ഒഴിവുതന്നെയാണ്.
പഴികേള്‍ക്കാതെ ഒഴിവാകാന്‍
വഴിയതാണ് പലര്‍ക്കും.

ഒന്നിനും ഒഴിവില്ലാത്തവര്‍ക്കും
ഒഴിവുകഴിവുകളില്‍
രക്ഷതേടുന്നവര്‍ക്കും
ഒഴിവുതേടിയലയുന്നവര്‍ക്കും
ഒഴിഞ്ഞുമാറാന്‍
ഇഷ്ടമില്ലാത്തവര്‍ക്കും
ഒഴിഞ്ഞ്‌പോകാന്‍
വഴിയില്ലാത്തവര്‍ക്കും
ഇവിടെയിത്തിരി ഒഴിവുണ്ട്.

സ്വാഗതം .
Continue Reading