അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......













അനിയന്റെ സ്ഥാനത്ത്‌
അവരോധിതനായവന്‍
അരങ്ങൊഴിഞ്ഞു.........

** ** ** **

നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ ത്തി
'ഇതെന്റെ ഫസ്റ്റ് കസിനാണെ'ന്ന് നീയിനി പറയില്ല...
സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച്
"നിങ്ങളെ സ്റ്റേജില്‍കണ്ടപ്പോള്‍ഞാന്‍ കോരിത്തരിച്ചു" എന്നു മൊഴിഞ്ഞ്‌
എന്റെ ആത്മാഭിമാനത്തില്‍ പീലികൊണ്ടുഴിയില്ല...........

ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തി
നൂറ്റിയൊന്നാം തവണയും
പഴങ്കഥകള്‍ പറയിക്കില്ല.
കഥകേട്ടു വിസ്മയക്കണ്ണുമായ്‌
നീയിനിയും എന്നെനോക്കിയിരിക്കില്ല.........

നഗരത്തിലെ അനാഥത്വത്തില്‍
നിന്റെ അര്‍ദ്ധശയ്യ ഇനിയുമെനിക്ക്‌
അഭയസ്ഥാനമാവില്ല.......

ഫ്ളാറ്റില്‍ നിന്റെ സംഘാടനത്തില്‍
'മെഹ്ഫിലു'കളുണരുന്നതില്‍
പാടാന്‍ ഇനിയെന്നെ പ്രേരിപ്പിക്കില്ല.
എന്റെ പടുപാട്ടിനു തലയിളക്കി
ഇനി നീ പ്രോല്‍സാഹിപ്പിക്കില്ല.........

താളവാദ്യത്തില്‍ സംഗീതമുണര്‍ത്താന്‍
നിന്റെ വിരലുകളിനി ചലിക്കുകയില്ലാ..
നീയുള്ളിടത്തുനിന്നെല്ലാം ഉയര്‍ന്നു കേള്‍ക്കുമായിരുന്ന
മൂളിപ്പാട്ടുകളും ഇനിയില്ല......

സുഹൃദ്സദസ്സുകളില്‍
നിറഞ്ഞുനില്‍ക്കുന്ന വെളിച്ചമായ്
നിന്നെയിനികാണില്ല...
സ്വന്തവും പരകീയവുമായ
തമാശക്കഥകളുടെ കെട്ടഴിച്ച്
പൊട്ടിച്ചിരികളുണര്‍ത്താന്‍ ഇനി നീയില്ല....

എന്റെ ഏകാന്തതയുടെ കനംകുറക്കാന്‍
പ്രസാദമധുരമായ വാക്കുകളുമായ്‌
സുദീര്‍ഘമായ ഫോണ്‍കാളുകള്‍
ഇനി എന്നെത്തേടിയെത്തില്ല....

എന്റെ ആജ്ഞകള്‍ ശിരസാവഹിക്കാന്‍
എന്റെ കുഞ്ഞനിയനായ്
നീയിനി നിന്നുതരില്ല.........

** ** ** **

നിന്റെ ഘടികാരം നിലച്ചിരിക്കുന്നു.......

'ശജറത്തുല്‍ മുന്‍ തഹ'യില്‍ നിന്ന്
ആരുടെ നാമം വഹിക്കുന്ന ഇലയ്ക്കാണ്‌
പൊഴിയാന്‍ അടുത്ത ഊഴം എന്നാര്‍ക്കറിയാം ....

"അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ്‌
അനന്തമായ സമയമുള്ളത്"
അതിന്റെ താഴും താക്കോലും
അവന്റെ കയ്യില്‍ തന്നെ.....

എന്റെ ഹൃദയം പ്രാര്‍ഥനാ നിര്‍ഭരമാകുന്നു..

നിന്റെ പാപവിമോചനത്തിന്‌..
നിന്റെ സുദീര്‍ഘനിദ്രാസൌഖ്യത്തിന്‌.,
നിന്റെ പരലോകമോക്ഷത്തിന്‌....
നാകലോകത്തെ നമ്മുടെ പുനഃസമാഗമത്തിന്‌............

യാ...ഇലാഹീ.......

---------------------------

(അകാലത്തില്‍ പൊലിഞ്ഞുപോയ ആത്മസുഹൃത്ത്...അനുജന്‍.. ഒല്ലാശ്ശേരി റസ്സാക്കിന്റെ ഓര്‍മ്മയില്‍ ..
റസ്സാഖ് 12-01-07-നു അബൂദാബിയില്‍ വെച്ച് അന്തരിച്ചു. 13-നു നാട്ടില്‍ ഖബറടക്കം നടന്നു.)
ചുറ്റും സൌഹൃദത്തിന്റെ കാന്തി പരത്തിക്കൊണ്ട്‌ നിലാത്തിരിപോലെ പ്രകാശിച്ച്‌ പൊടുന്നനെ അണഞ്ഞുപോയ സ്നേഹസാന്നിദ്ധ്യം .........
നഷ്ടബോധത്തിന്റെ വിങ്ങലുകളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരോര്‍മ്മ...........

റസ്സാക്കിന്റെ ഛായാചിത്രം ഒരുക്കിയത്‌:
പി. എ. യൂസഫ്‌, കൊച്ചനൂര്‍ (യൂസഫ്‌പ എന്ന ബ്ലോഗര്‍)

Continue Reading

ഏകാകിയുടെ രാവ്‌




മനസ്സിന്റെ ആഴങ്ങളില്‍
സ്നേഹത്തിന്റെ തീര്‍ത്ഥങ്ങളില്‍
മനസ്വിനിയുടെ മുഖം
തെളിയുന്നു.............

കിനാവുകളുറങ്ങുന്ന കണ്ണുകളും
വികാരങ്ങളുറങ്ങുന്ന ചൊടികളും
മോഹാവേശത്തിന്റെ അലകള്‍
ഉണര്‍ത്തുന്നു.......

തെന്നലേല്‍ക്കുന്ന ദലങ്ങള്‍
ഉതിര്‍ക്കുന്ന മര്‍മ്മരങ്ങളില്‍
പ്രേമഗീതത്തിന്റെ ഈണം
മുഴങ്ങുന്നു.......

കുളിരിനു കരിമ്പടം തേടവേ
മാരിസംഗീതത്തിലെങ്ങോ
സീല്‍ക്കാര ശ്രുതികള്‍
നിറയുന്നു................

ഇണപിരിഞ്ഞ പക്ഷിയുടെ
തളര്‍ന്ന ചിറകടികളായെന്റെ
വിരഹത്തിന്‍ ദൈന്യം
പിടയ്ക്കുന്നു.............
Continue Reading

വര്‍ഷപ്പകര്‍ച്ചയുടെ നേരം .......


ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന്‌ ഒരേടുകൂടി പുറകോട്ട് മറിക്കപ്പെടുന്നു.....
ഓര്‍ത്തോമനിക്കാനും വിഷാദിക്കാനും ഒട്ടേറെ മനസ്സിലിട്ടുതന്നുകൊണ്ട്‌ഒരു വര്‍ഷം കൂടി വിട പറയുന്നു...

പോയ വര്‍ഷത്തിലേയ്ക്ക്‌ മനസ്സുകൊണ്ട്‌ ഒരു മടക്കയാത്ര നടത്തുമ്പോള്‍, പ്രസാദാത്മകമായ ചിത്രങ്ങളേക്കാള്‍ കാളിമപുരണ്ട കലുഷചിത്രങ്ങളാണ്‌ മനസ്സു നിറയെ.

ദാരിദ്ര്യ ദുഃഖം,

പരിസരമലിനീകരണം,
തേഞ്ഞുതീരുന്ന വനമേഖല,
ജീവജാലങ്ങളുടെ വംശനാശം,
അന്യം നിന്നുപോകുന്ന സാംസ്കാരിക ഈടുവെപ്പുകള്‍ ,
വിനഷ്ടമാകുന്ന ഗുരുത്വം,
കൂസലന്യേ കൊണ്ടുനടക്കുന്ന വഴിപിഴച്ച ബന്ധങ്ങള്‍ ,
അടിച്ചേല്‍പ്പിക്കപ്പെടുന്ന യുദ്ധങ്ങള്‍ ,
അന്യായമായി തടങ്കല്‍പ്പാളയങ്ങളീല്‍ ഒടുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട ജന്‍മങ്ങള്‍,
അരങ്ങുതകര്‍ത്താടുന്ന അനീതിയുടെ കിരാതവേഷങ്ങള്‍,
അനീതിക്കിരയാകുന്നവരുടെ വനരോദനങ്ങള്‍, ബധിരകര്‍ണ്ണങ്ങളീല്‍ വീഴുന്ന വിലാപങ്ങള്‍ ..
ധാര്‍മ്മികതയുടെയും നൈതികതയുടേയും വംശനാശം,
പരിശുദ്ധി വഴിഞ്ഞിരുന്ന ഗൃഹാന്തരീക്ഷത്തിലേക്ക്‌ "ആന്റിന"കള്‍ വഴി അസാന്‍മാര്‍ഗ്ഗികതയുടെ അധിനിവേശം..
ചാനലുകളുടെ വിഷപ്രയോഗങ്ങളാല്‍ മലിനമാകുന്ന മനോതലങ്ങളും അതനിവാര്യമാക്കുന്ന സാമൂഹിക പ്രതിസന്ധികളും,
"എയ്‌ഡ്‌സി"ന്റെ മരണക്കയത്തിലേക്ക്‌ നീന്തിയടുക്കാന്‍ പാകത്തില്‍ മൂന്നാം ലോകത്തിനും ശീലമായിക്കൊണ്ടിരിക്കുന്ന അരാജക ലൈംഗികത,
വര്‍ഗ്ഗീയതയുടെ അഗ്നിയെരിയുന്ന ഗലികളില്‍ ചോരയോടുചേര്‍ന്നു ചാലിടുന്ന കണ്ണീരരുവികള്‍,
ഹോട്ടലുകളില്‍ അന്നത്തിന്റെ മുന്നിലിരിക്കുന്നവരുടെ നെഞ്ചിലേക്ക് ഉന്നംപിടിക്കുന്ന ക്രൂരതയായി വഴിതെറ്റിപ്പോകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങള്‍, തീവ്രവാദഭീഷണീകള്‍ ....
കട്ടവനെകണ്ടില്ലെങ്കില്‍ കണ്ടവനെ പിടികൂടുന്ന ഭരണകൂടഭീകരതകള്‍ ....
കുളം കലക്കി മീന്‍പിടിക്കാന്‍ നോക്കുന്നവരുടെ ചതിപ്രയോഗങ്ങള്‍ ...
സര്‍വ്വനാശത്തിന്റെ കേളിക്കൊട്ടുയര്‍ത്തുന്ന ആണവസഹകരണങ്ങള്‍ അഭിമാനപൂര്‍വ്വം കൊണ്ടാടപ്പെടുന്നതിന്റെ വൈരുദ്ധ്യങ്ങള്‍,
വര്‍ണ്ണക്കടലാസ്സില്‍ വെച്ചു നീട്ടുന്ന ഉദാരവല്‍ക്കരണത്തിന്റെ വിഷഗുളികകള്‍,
കുരങ്ങന്റെ അപ്പംപങ്കിടലിനെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര മാദ്ധ്യസ്ഥ പ്രഹസനങ്ങള്‍,
അധിനിവേശത്തിന്റെ പല്ലിടുക്കിലരയുന്ന ഇറാഖിയന്‍, ഫാലസ്തീനിയന്‍ യൌവ്വനങ്ങള്‍,
ഉപരോധത്തില്‍പ്പെട്ട്‌ ചക്രശ്വാസം വലിക്കുന്ന ഇറാനിയന്‍ ശൈശവങ്ങള്‍,
ആഗോളവല്‍ക്കരണം ഊതിവീര്‍പ്പിച്ചുവെച്ചിരുന്ന കുമിള പൊടുന്നനെയുടഞ്ഞപ്പോള്‍ ആവിയായിപ്പോയ ബാങ്കിങ് മേഖലയും രാഷ്ട്രങ്ങളുടെ സാമ്പത്തികസുസ്ഥിതിയും,
പിന്നെയും പിന്നെയും കനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരന്റെ മടിശ്ശീലകള്‍,അങ്ങനെയങ്ങനെ.....    പോയ വര്‍ഷം വെച്ചുനിട്ടുന്ന പാഥേയത്തില്‍ കല്ലും കുപ്പിച്ചില്ലുകളുമെമ്പാടും...

അതോടൊപ്പം ,

എല്ലാറ്റിനേയും നിര്‍വ്വികാരതയോടെ ഏറ്റുവാങ്ങാന്‍ ശീലിച്ച ഷണ്ഡീകൃതമായ പ്രതികരണശേഷിയുമായി സമൂഹം...

"അവനവനിസ"ത്തിന്റെ മാളത്തിലേയ്ക്ക്‌ വലിയുന്ന അണുകുടുംബങ്ങള്‍,
എല്ലാറ്റിനേയും ഒരു ഹോളിവുഡ്‌ സിനിമയുടെ എക്സ്റ്റന്‍ഷന്‍ മാത്രമായി കാണാന്‍ ലാഘവത്വം സിദ്ധിച്ച യുവമനസ്സുകള്‍ ...

ഉള്ളിന്റെയുള്ളില്‍ കരുണയുടെയും കനിവിന്റെയും മമതയുടേയും അനുതാപത്തിന്റെയും നെയ്ത്തിരി കാറ്റില്‍ക്കെടാതെ കൊണ്ടുനടക്കുന്നവര്‍ക്ക്‌ വിടപറയുന്ന വര്‍ഷങ്ങള്‍ മനസ്സില്‍ ബാക്കിയിടുന്നത്‌ വേവും വേപഥുവും സമ്മാനിക്കുന്ന ചിത്രങ്ങള്‍ മാത്രം....

വര്‍ഷപ്പകര്‍ച്ചയുടെ സായന്തനത്തില്‍ മനസ്സിലെരിയുന്നത്‌ വ്യഥിത ചിന്തകള്‍ .......

ആകുലതകല്‍ക്കിവിടെ പഞ്ഞമില്ല.....   എങ്കിലും,

അതീതഭൂതകാലത്തിന്റെ ആകാശങ്ങളില്‍ ഇനിയും അണയാന്‍ കൂട്ടാക്കാതെ മുനിഞ്ഞുകത്തുന്ന നക്ഷത്രങ്ങള്‍ പ്രകാശരശ്മികള്‍ നീട്ടിത്തന്ന് മനുഷ്യകുലത്തിന്‌ വഴിതെളിച്ചേക്കാം....

വഴികള്‍ വീണ്ടും ഇരുള്‍ നീങ്ങി തെളിഞ്ഞേക്കാം ...
നമുക്ക് ശുഭാപതി വിശ്വാസികളാകാം..
ഒരു പിന്‍വിളിക്ക്‌ കാതോര്‍ക്കാം

ഒരു തിരിഞ്ഞു നടത്തം അനിവാര്യമാണ്‌.

പിറക്കാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഭൂമി സമാധാനമറിയട്ടെ.....
----------------------------------------------
Continue Reading

ഗതി

ഗതിയുടെ കാര്യം
ആലോചിച്ചാല്‍
വലിയ തമാശതന്നെയാണ്……

പുരോഗതിയില്‍ നിന്ന്‌
പുരോഗതിയിലേയ്ക്ക്‌
കുതിക്കുന്നവരും
അധോഗതിയില്‍ നിന്ന്
അധോഗതിയിലേക്ക്
പതിക്കുന്നവരും
സ്ഥിതിഭേദമില്ലാതെ സദാ
മിതാവസ്ഥയാലനുഗ്രഹീതരും..….

പതനം എളുപ്പവും
ഉത്ഥാനം കടുപ്പവുമാണത്രെ…..

എങ്ങനെ വീണാലും
നാലുകാലിലാവുന്നവരും
എത്ര താങ്ങിയാലും
നേരെനില്‍ക്കാനാകാത്തവരുമുണ്ട്‌……

ചതിപ്രയോഗത്താല്‍
ഗതിതടയപ്പെട്ടവരുണ്ട്‌
ഭാഗ്യക്കുറിനേടുകയാല്‍
ഗതികേടിന്നറുതിയായവരും .........

കുഴിയുടെ ആഴത്തില്‍നിന്ന്‌
കഷ്ടതയേറെയറിഞ്ഞ്
കഷ്ടിച്ച്‌ കരേറിയവരുണ്ട്‌.
സൌഭാഗ്യ ശൃംഗമേറി
സുഖഭോഗരസം നുണഞ്ഞനന്തരം
പാതാളത്തിലേക്കാപതിച്ചവരും........

ദുര്‍ഗതി സ്വയംവരിച്ചവരും
അതടിച്ചേല്‍പ്പിക്കപെട്ടവരുമുണ്ട്‌.
സത്ഗതി അടിച്ചെടുത്തവരുണ്ട്‌
അത് വീണുകിട്ടിയവരുമുണ്ട്‌……..

ഗതിയുടെ ഗുട്ടന്‍സ്
തേടിയിറങ്ങിയവരാരും
സംഗതിയിതുവരേയും
തപ്പിയെടുത്തതായറിവില്ല.

വിധിവിഹിതമത്രെ

ഗതിവിഗതികളുടെ കാര്യം...….---------------------------------
Continue Reading