രൌദ്രം.
സൌമ്യയെന്നായിരുന്നു അവളുടെ പേര്.
ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല.
കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു.
മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു.
അതൊന്നും പുതിയ പ്രതിഭാസമല്ല.
പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു സമൂഹത്തിൽ.
സമൂഹമനസ്സാക്ഷി തന്നെയായിരുന്നു ആ കാവലാൾ.
ദുർബ്ബലർക്കും അബലകൾക്കും അവലംബമായ പോലീസ് അതുതന്നെയായിരുന്നു.
വണ്ടിയിൽനിന്നൊരാൾ വീണെന്നുകേട്ടിട്ട് അപായച്ചങ്ങല വലിക്കാൻ ആരുമുണ്ടായില്ല.
അത്രയ്ക്ക് നിർദ്ദയമായിപ്പോയി സമൂഹം.
അത്രയ്ക്ക് "തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.
സമൂഹത്തിൽനിന്ന് സൌമ്യത വറ്റിപ്പോയിരിക്കുന്നു.
രൌദ്രതയുടെ വിളയാട്ടമാണെങ്ങും.
ഉൽബുദ്ധം എന്നു പേരുകേട്ടിരുന്ന കേരളീയസമൂഹത്തിൽനിന്ന് ധാർമ്മികത പാടേ കൂടൊഴിഞ്ഞുവോ..!
ഈ പതനത്തിന്റെ ആഴമോർത്ത് നടുങ്ങാതിരിക്കാനാവില്ല.
ശിരസ്സ് കുനിഞ്ഞുപോകുന്നു.
കദനഭാരംകൊണ്ട്,
ആത്മനിന്ദകൊണ്ട്.
കേഴുകെൻ പ്രിയനാടേ....