കോൺഗ്രസ്സിന്റ് മദ്യവർജ്ജന നയവും സർക്കാറിന്റെ പ്രായോഗിക നയവും സുധീരന്റെ “തൃശങ്കു” അവസ്ഥയും.

മദ്യനയത്തിൽ കോൺഗ്രസ്സിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാൻ സംസ്ഥാനകോൺഗ്രസ്സ് പ്രസിഡന്റ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള പ്രയത്നം സ്വന്തം പാളയത്തിലുള്ളവരുടെ കാലുവാരലിന്റെ ഫലമായും മദ്യരാജാക്കന്മാരുടെ അവിഹിതസ്വാധീനത്തിന്റെ ആസുരശക്തിയാലും ഒരു പരിധിവരെ പരാജയപ്പെട്ട അവസ്ഥയിലാണല്ലോ

ഇക്കാര്യത്തിൽ സുധീരനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവർ പോലും പരാജയാവസ്ഥയിൽ അദ്ദേഹത്തെ പരിഹസിക്കാനും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനും തുടങ്ങിയിരിക്കുന്നു. ഇക്കൂട്ടർ അദ്ദേഹം കോൺഗ്രസ്സിന്റെ സംസ്ഥാനപ്രസിഡന്റ് മാത്രമാണെന്നും പ്രസിഡന്റിന് എക്സിക്ക്യൂട്ടീവ് അധികാരങ്ങളില്ല എന്ന വസ്തുതയും വിസ്മരിക്കുന്നു.. 

നയം നടപ്പിലാക്കാൻ ആഗ്രഹം പ്രകടിപ്പിക്കാനും അജണ്ടയായി അത് കമ്മിറ്റിയോഗത്തിൽ സമർപ്പിക്കാനും അദ്ദേഹത്തിനു കഴിയും. നിയമനിർമ്മാണത്തിലൂടേയും ഉദ്യോഗസ്തരോട് കൽപ്പന പുറപ്പെടുവിച്ചും അത് സാധിതപ്രായമാക്കാൻ സാധിക്കുന്നത് മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയ്ക്ക് മാത്രമാണ്

നയവും നിയമവും നടപ്പാക്കാൻ അകമഴിഞ്ഞ പിന്തുണകൊടുത്ത് കരുത്തേകേണ്ടവർ പ്രത്യക്ഷത്തിൽ വെളുക്കെച്ചിരിച്ച് അനുകൂലമായി അഭിപ്രായം പറയുകയും പരോക്ഷമായി മദ്യരാജാക്കന്മാരുമായി കൈകോർക്കുകയും ചെയ്യുമ്പോൾ കാര്യം ഉദ്ദേശിച്ച കടവിലടുപ്പിക്കാൻ അദ്ദേഹത്തിനാവില്ല. എതിരിടേണ്ടത് പണച്ചാക്കുകളോടും അവർ പണമുപയോഗിച്ച് വിലക്ക് വാങ്ങിയ സ്വന്തമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഫലത്തിൽപ്രതിപക്ഷമായ ശക്തികളോടുമാകുമ്പോൾ അവരോട് ജയിക്കണമെങ്കിൽ അതിമാനുഷശക്തി വേണ്ടിവരും. “നിർഭാഗ്യവശാൽസുധീരൻ ആൾ ദൈവമല്ല”.


 ന്യായമായതും മദ്യപാനികളെക്കൊണ്ടുള്ള കെടുതി അനുഭവിച്ചറിഞ്ഞ കേരളത്തിലെ അനവധി കുടുംബങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയതുമായ മദ്യനിരോധനനയം ഉദ്ദിഷ്ടലക്ഷ്യം കാണാതെ പരാജയം രുചിച്ച അവസ്ഥയിൽ ഒന്നുകിൽ തലകുനിച്ച് സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് 'ഈ രക്തത്തിൽ എനിക്ക് പങ്കില്ല' എന്നു പറഞ്ഞ് സുധീരൻ രാഷ്ട്രീയ വനവാസത്തിനു പോകണം. അല്ലെങ്കിൽ മദ്യനയം പോലെത്തന്നെ പ്രധാനമായ മറ്റു പല കാര്യങ്ങളിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനുള്ള സദുദ്ദേശത്തോടെ പാർട്ടിയെ ശരിയായ വഴിയിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ട് അതിനായി സ്ഥാനത്ത് തന്നെ ഉറച്ചിരിക്കണം. 



രണ്ടാമത്തെ മാർഗ്ഗമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് തോന്നുന്നു. നിസ്സഹായതയുടെ നിഴലിൽ പാർട്ടിയുടെ അമരത്ത് തുടരുമ്പോഴും മദ്യനയത്തിലെ തന്റെ നിലപാടുകൾ മാറിയിട്ടില്ലെന്ന് തന്നിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ള സ്വന്തം അണികളെയെങ്കിലും ബോദ്ധ്യപ്പെടുത്തേണ്ടത് അദ്ദേഹത്തിന് സ്വന്തം വിശ്വാസ്യതയുടെ ആവശ്യമാണ്. ഗോകുലം ഗോപാലനെപ്പോലെയുള്ള മദ്യരാജാക്കന്മാരെ കേൾവിക്കാരായി വേദിയിലിരുത്തിക്കൊണ്ട് തന്നെ ആ സത്യം വിളിച്ചു പറയാനുള്ള ആർജ്ജവം അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. മദ്യനയത്തിൽ പ്രായോഗികതയുടെ പേരുപറഞ്ഞ് വെള്ളം ചേർത്ത അവസ്ഥയിൽ മദ്യാസക്തിയുടെ മഹാവിപത്തിനെപ്പറ്റി മിണ്ടാനുള്ള യോഗ്യത ഇനി സുധീരന് ഇല്ല എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളെ അസംബന്ധം എന്നേ വിശേഷിപ്പിക്കാൻ പറ്റൂ.



അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു പറ്റം സഹപ്രവർത്തകരൊത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിയാത്തതിന് അദ്ദേഹം പഴി അർഹിക്കുന്നില്ല. മറിച്ച് സഹതാപം മാത്രമേ അർഹിക്കുന്നുള്ളു. 




ഒരു കാലത്ത് അദ്ദേഹം മദ്യപാനിയായിരുന്നു എന്നാണ് ഒരു മദ്യരാജാവിൽ നിന്ന് വന്നിരിക്കുന്ന പുതിയ ആരോപണം. അദ്ദേഹം പണ്ട് മദ്യം ഉപയോഗിച്ചിരുന്നു എന്നത് സത്യമായിരുന്നാൽ പോലും അതിന്റെ ദൂഷ്യം അനുഭവിച്ചറിഞ്ഞ് അതിൽ നിന്ന് പിന്മാറിയ ഒരാൾക്ക് തീർച്ചയായും മദ്യത്തിനെതിരെ ശബ്ദമുയർത്താൻ മറ്റുള്ളവരെക്കാൾ അർഹത കൂടുതലാണുള്ളത്. ഭാര്യാ സഹോദരന് ബാറുണ്ട് എന്നതാണ് മറ്റൊരു കുറ്റം അത് സത്യമായിരുന്നാൽ പോലും വ്യക്തിപരമായ അദ്ദേഹത്തിന്റെ ക്രഡിബിലിറ്റിയെ അത് ബാധിക്കുന്നില്ല. കുടുംബത്തിൽ പെട്ട മറ്റുള്ളവർ എന്തു ബിസിനസ്സ് നടത്തണം എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിനെന്നല്ല, ആർക്കുമാവില്ല. .


കൊള്ളരുതാത്തവർക്ക്  കൈകാര്യം ചെയ്യാൻ അവസരം കൊടുത്ത് സ്ഥാനം വലിച്ചെറിഞ്ഞ് സ്ഥലം വിടാൻ ദയവ് ചെയ്ത് അദ്ദേഹത്തെ നിർബ്ബന്ധിക്കരുത്. രാഷ്ട്രീയത്തേയും അധികാരസ്ഥാനങ്ങളേയും മൊത്തമായി മാഫിയയുടെ പിടിയിലേക്ക് വിട്ടുകൊടുത്ത് ആദർശശുദ്ധിയുള്ള അപൂർവ്വം ആളുകൾ കൂടി അരങ്ങോഴിഞ്ഞാൽ നാടിന്റെ ഗതി എങ്ങോട്ടായിരിക്കും എന്ന് ചിന്തിക്കാൻ നിക്ഷിപ്തതാൽ‌പര്യങ്ങളില്ലാത്ത എല്ലാവർക്കും കക്ഷിഭേദമന്യേ കടമയുണ്ട്.
Continue Reading

ഗ്രഹണകാലത്തിന്റെ അസ്തമയസൂചനകൾ.


 ഗ്രഹണകാലത്തിന്റെ അസ്തമയസൂചനകൾ.



കോൺഗ്രസ്സ് സർക്കാറിന്റെ പിടിപ്പുകേടുകൊണ്ടും  അഴിമതികൊണ്ടും അധികാരധാർഷ്ട്യം കൊണ്ടും മനംമടുത്ത ജനം ഒരു രക്ഷകനെ കാത്തിരിക്കയായിരുന്നു


56 ഇഞ്ച് നെഞ്ചളവിന്റെ വീമ്പും വാചാലതയുടെ ആകർഷണീയതയും ഗുജ്റാത്തിനെ ഇന്ത്യയിലെ സ്വർഗ്ഗഭൂമിയാക്കിയെന്ന പെരുംനുണ കോർപ്പറേറ്റ് മീഡിയയുമായുണ്ടാക്കിയ അവിശുദ്ധബാന്ധവത്തിന്റെ ബലത്തിൽ സാധുജനങ്ങളെ വിശ്വസിപ്പിക്കുന്നതിൽ വരിച്ച വിജയവും ന്യൂനപക്ഷവിഭാഗങ്ങൾ അനർഹമായി പലതും നേടുന്നുവെന്ന് പ്രചരിപ്പിച്ച് അവരോട് ഭൂരിപക്ഷസമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കാനായതും അവലംബമാക്കി അധികാരത്തിലേക്കുള്ള വഴി സുഗമമാക്കിയ സംഘപരിവാരം പെരുംനുണകളാൽ കെട്ടിപ്പൊക്കിയിരുന്നത് വെറും ഒരു ശീട്ടുകൊട്ടാരമായിരുന്നെന്ന് പയ്യെപ്പയ്യെ തെളിയാൻ തുടങ്ങി

ഗുജ്റാത്ത് സ്വർഗ്ഗഭൂമിയായി തുടർന്നാലുമില്ലെങ്കിലും ഇന്ത്യ പൊതുവിൽ നരകഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിലേക്കും ജനം ഉണർന്നു. രാജവെമ്പാലക്ക് തുല്യം വർഗീയവിഷം മനസ്സിലേറ്റി നടക്കുന്ന വല്യേട്ടന്മാർ അമരത്തുണ്ടെന്ന ധൈര്യത്തിൽ ഹീനമായ വർഗ്ഗീയവിഷം ചീറ്റാൻ കൂട്ടത്തിലെ ഞാഞ്ഞൂലുകൾക്ക് പോലും ഉളുപ്പില്ലാതായത് കണ്ട് സാംസ്ക്കാരികബോധം വറ്റിയിട്ടില്ലാത്ത സംഘപരിവാർ അനുഭാവികൾക്ക് പോലും ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നു.  

മഹാത്മാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച് മഹാപാപിയെ പ്രതിമ സ്ഥാപിച്ച് പൂജിക്കാൻ വരെയുള്ള വിവരക്കേടിലേക്ക് ഇന്ത്യ അധ:പതിക്കാനാരംഭിച്ചു. കോൺഗ്രസ്സ് ഗവണ്മന്റ് അമേരിക്കയോട് പുലർത്തിയിരുന്ന അപമാനകരമായ ദാസ്യത്തെ നിഷ്പ്രഭമാക്കുന്ന വിധത്തിൽ ഇന്ത്യയെ അമേരിക്കക്ക് തീ്റെഴുതാൻ തന്നെ തയ്യാറെടുക്കുന്നതിനെ ലക്ഷണങ്ങൾ കാണപ്പെട്ടു തുടങ്ങി. സ്വിസ്സ്ബാങ്കിൽ നേരിട്ട് പോയി കള്ളപ്പണം കൈക്കലാക്കി ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ട് വന്ന് രാജ്യത്തിനു മുതൽകൂട്ടും എന്ന് ഉച്ചത്തിൽ വീമ്പിളക്കിയിരുന്നത് വെറും ഉച്ചയുറക്കിലെ പിച്ചും പേയും പറച്ചിൽ മാത്രമായിരുന്നെന്ന് തെളിഞ്ഞു

ഇന്ത്യയുടെ കൊച്ചു പരിച്ഛേദമായി കരുതാവുന്ന ദൽഹിയിൽ താമസിക്കുന്ന എല്ലാ സംസ്ഥാനങ്ങളേയും സംസ്കാരങ്ങളേയും രാഷ്ട്രീയങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും പ്രതിനിധീകരിക്കുന്ന ജനങ്ങൾ ജനവഞ്ചന നടത്തിയതിനോട് ഇതാ വ്യക്തമായി പ്രതികരിച്ചിരിക്കുന്നു. വിവരവും വിവേകവും തിരിച്ചറിവും രാജ്യത്ത് നിന്ന് തികച്ചും അന്യം നിന്നിട്ടില്ലെന്നതിന്റെ ഈ പ്രത്യക്ഷസാക്ഷ്യം ഇന്ത്യയുടെ ഭാവി പാടേ ഇരുൾമൂടിയോ എന്ന് ആശങ്കിച്ചവർക്ക് ആശ്വാസം പകരുന്നതാണ്


ഫോട്ടോഷോപ്പ് വിസ്മയങ്ങൾകൊണ്ടും വാഗ്ധോരണിയാലുംഇവന്റ് മാനേജ്മെന്റ്കാരെ ഉപയോഗിച്ച് വിരിയിച്ചെടുക്കുന്ന വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ട് പ്രയോഗങ്ങളുടെ മായികതയാലും  ജനങ്ങളെ  പരിമിതകാലയളവിലേക്ക് മാത്രമേ മോഹാലസ്യലകപ്പെടുത്തുകയുള്ളു എന്ന സത്യം ഇതാ പുലരുന്നു



സഹിഷ്ണുതയാർന്നതും സർവ്വ നന്മകളേയും ഉൾക്കൊള്ളാൻ പരിപാകമാർന്നതുമാണ് ഇന്ത്യൻ പൊതുബോധം എന്ന നന്മക്കും മേന്മക്കും ഈ ദൽഹിയനുഭവം ഒരിക്കൽകൂടി അടിവരയിടുന്നു.


ജയ്ഹിന്ദ്.
Continue Reading