കരിച്ചാൽ കടവത്ത്.

കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും വട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന് കാൽനടയായി എളുപ്പം ചെന്നെത്താവുന്ന ചെറു തുരുത്ത്. മറുഭാഗത്ത് വിശാലമായ പുഞ്ച പാടശേഖരവും, കായലും, അങ്ങേകരയുമായി ബന്ധിപ്പിക്കുന്ന തോണിക്കടവും, ചുറ്റും കായലിനെ ചൂഴുന്ന ഹരിതാഭമായ തീരങ്ങളുമായി ഇത്തിരിവട്ടത്തിൽ മനോജ്ഞമായ ഒരിടം.

കടവിന്റെ ഇപ്പുറം വെളുത്ത മണൽ പ്രദേശവും അക്കരെ കടന്നാൽ ചരൽക്കല്ലുകളുള്ള ചെമ്മണ്ണുമാണ്. ഇക്കരെ നിറയെ തെങ്ങിൻതോട്ടങ്ങളാണെങ്കിൽ അക്കരെ നിബിഡമായ കമുകിൻതോട്ടങ്ങളാണ്. ഇക്കരെ വിശാലമായ പറമ്പുകൾക്ക് നടുവിൽ ഒറ്റപ്പെട്ടുനിൽക്കുന്ന വീടുകളും അക്കരെ കടന്നാൽ റോഡിനിരുവശവും പരസ്പരം ഉരുമ്മിനിൽക്കുന്ന ഗൃഹസമുച്ചയങ്ങളുമാണ്. ഇരുകരകളിലേയും ആളുകളുടെ സംസാരശൈലിയിൽ പോലും പ്രകടമായ വ്യത്യാസമുണ്ട്.

മരച്ചീനിക്കിഴങ്ങ് ചാക്കിൽനിറച്ച ചുമട് തലയിലേന്തി കാൽനടയായി വീടുകളിൽ വിൽപ്പനയ്ക്ക് പുറപ്പെടുന്ന വറീത്­മാപ്പിള അക്കരെനിന്ന് കരിച്ചാൽ കടവെത്തുംവരെ ഈണത്തിൽ വിളിച്ചുകൂവുക “കൊള്ളിക്കേങ്ങേയ്...” എന്നാണ്. വള്ളത്തിൽ കയറി തെക്ക്ഭാഗത്തേക്ക് കടന്നാൽ അദ്ദേഹത്തിന്റെ വായ്ത്താരി “മത്തോക്കേയ്..” എന്നായിമാറും. മരച്ചീനിക്കിഴങ്ങിനെ കടവിനപ്പുറമുള്ളവർ ‘കൊള്ളികിഴങ്ങെ’ന്നും ഇപ്പുറമുള്ളവർ ‘മത്തോക്ക്’ എന്നുമുള്ള പേരുകളിലാണ് വ്യവഹരിക്കുന്നത്. ഇരുകരകളുടേയും നിയോജകമണ്ഡലവും പഞ്ചായത്തും ഇപ്രകാരം വേറെവേറെത്തന്നെ.

പാടശേഖരത്തിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ അക്കരെയും ഇക്കരെയുമായി സ്ഥിതിചെയ്യുന്ന  പ്രദേശങ്ങൾ തമ്മിൽ ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വാമൊഴിവഴക്കങ്ങളിലും ഇത്രയും പ്രകടമായ അന്തരം കാണപ്പെടുന്നു എന്നത് കൗതുകകരമായ സവിശേഷതയാണ്.

അകലെ കടപ്പായി എന്ന സ്ഥലത്തുനിന്നുള്ള സമഗ്രവീക്ഷണത്തിൽ കരിച്ചാൽ അതീവ ചേതോഹരമായ കാഴ്ച്ചയാണ്. കരിച്ചാലിൽ ഏന്തിക്കിടക്കുന്ന ജലരാശിയും, അതിലേക്ക് ചാഞ്ഞുനിൽക്കുന്ന ആൽമരവും, അങ്ങേകടവിലേക്ക് നീന്തിയടുക്കുന്ന തോണിയും, അൽപ്പമകലെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ കാഴ്ച്ചയും, ജലപ്പരപ്പിൽ നിരന്ന ആമ്പലുകൾ ഒന്നിച്ചു പുഷ്പിച്ച വാസന്തകാന്തിയും,  കായലിന് അതിരിടുന്ന ഓരങ്ങളുടെ മുറ്റിത്തഴച്ച ഹരിതാഭയും കൂടിച്ചേർന്ന ചാരുതയുറ്റ ചിത്രം മനോഹരമായ പെയിന്റിങ്ങ് പോലെ സ്വപ്നസന്നിഭമായിരുന്നു.

മഴക്കാലം കഴിയുമ്പോൾ കരിച്ചാലിന്റെ സൗന്ദര്യപ്രഭാവത്തിന് ഇത്തിരി മങ്ങലേൽക്കാറുണ്ട്. ‘പെട്ടിപ്പറ’ എന്ന് ഞങ്ങൾ വിളിക്കാറുള്ള വലിയ മോട്ടോർസന്നാഹം ഉപയോഗിച്ച് പാടശേഖരത്തിലെ വെള്ളം നടുവിലെ പെരുന്തോട്ടിലേക്ക് അടിച്ചുകയറ്റി പാടത്ത് പുഞ്ചകൃഷിപ്പണി തുടങ്ങും. അന്നേരം കടവ് ക്ഷീണിച്ച് മെലിഞ്ഞ് പെരുന്തോട്ടിന്റെ വീതിയിലേക്ക് ചുരുങ്ങും. മഴക്കാലത്തിന്റെ വരവോടെ നഷ്ടപ്രതാപം തിരിച്ചുപിടിച്ച് സൗന്ദര്യം മുറ്റി കരിച്ചാൽ വീണ്ടും വിലാസവതിയാകുകയായി.

ഓളപ്പരപ്പിൽ സ്വയം കണ്ണാടിനോക്കി കടവത്തേക്ക്ചാഞ്ഞ് ഒറ്റപ്പെട്ട് നിലകൊണ്ടിരുന്ന പടർന്നുപന്തലിച്ച കൂറ്റൻ അരയാൽമരം ഒരുകാലത്ത് കരിച്ചാലിന്റെ മനോഹാരിതയ്ക്ക് മകുടം ചാർത്തിയിരുന്നു. ഒപ്പം കടവത്ത് തോണികാത്തുനിന്നവർക്ക് തണലിന്റെ കുടചൂടിക്കൊടുക്കുകയും ചെയ്തു. തൊഴിൽവേളകളിൽ സദാ തോർത്തുമുണ്ടുടുത്ത് കാണപ്പെട്ടിരുന്ന കടത്തുകാരൻ ചാത്തായിയുടെ ലുങ്കിയുംകുപ്പായവും അഴിച്ചുവാങ്ങി   വന്മരം സ്വന്തം പോടുകളിൽ സൂക്ഷിച്ചുവെച്ചു. ചാത്തായിയുടെ ബീഡിക്കെട്ടും തീപ്പെട്ടിയും, കടവത്ത് സഹായത്തിനെത്തുന്ന അയാളുടെ ചെറുമി പുളിഞ്ചിരിയുടെ മുറുക്കാൻപൊതിയും മരത്തിന്റെ മറ്റൊരു പോടിൽ സുരക്ഷിതം. ഇലകളുടെ നിബിഡതയാൽ അനുഗൃഹീതമായ മരം ആവശ്യക്കാർക്ക് പൊരിവെയിലത്തും പെരുമഴയത്തും ഒരുപോലെ ആശ്രയിക്കാവുന്ന സുരക്ഷിതസ്ഥാനമായി വർത്തിച്ചു.

കടവത്ത് ആളൊഴിയുമ്പോൾ ചാത്തായിയും പുളിഞ്ചിരിയും ആൽമരംചാരി കായൽകാറ്റേറ്റ് മയങ്ങുകയോ മരച്ചുവട്ടിൽ കഥ പറഞ്ഞിരിക്കുകയോ ചെയ്യുന്നത് അന്നൊക്കെ പതിവുകാഴ്ച്ച. വള്ളമൂന്നുന്ന കഴുക്കോൽപോലെ നീണ്ടുമെലിഞ്ഞ ചാത്തായിയും കേവുവള്ളംപോലെ  തടിച്ചുകൊഴുത്ത പുളിഞ്ചിരിയും രൂപംകൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് പരസ്പരം പൊരുത്തമുള്ള ദമ്പതികളായിരുന്നു.

പഴഞ്ഞിയിൽനിന്ന് ശാന്തകുമാരിടീച്ചറും പെങ്ങാമുക്കിൽനിന്ന് ജോസഫ്മാഷും കടവുകടന്ന് ഇക്കരെവന്ന് കൊച്ചനൂർ സ്കൂളിൽ അദ്ധ്യാപനം നിർവ്വഹിച്ച് തിരിച്ചുപോയപ്പോൾ നീലിയേടത്തിയും മീനാക്ഷിയമ്മയും വീടുകളിൽനിന്ന് ശേഖരിച്ച ഓല മെടഞ്ഞ്കെട്ടാക്കി വഞ്ചിയിൽകയറ്റി അക്കരെകടന്ന് അവ വിറ്റുകാശാക്കി തിരിച്ചെത്തി. കൊച്ചനൂർസ്കൂളിലെ കുഞ്ഞുങ്ങളെ മധുരമൂട്ടാനായി മിഠായിക്കാരൻ രാഘവേട്ടൻ താലംപോലെയുള്ള മിഠായിത്തട്ട് തലയിലേറ്റി വന്നിറങ്ങിയ വഞ്ചിയിൽകയറി അക്കരെ നെല്ലുകുത്ത്മില്ലിൽ പണിയെടുക്കാനായി ഉമ്മർ അങ്ങോട്ട് പോയി. അരച്ചാക്ക് അരി തലയിരിക്കുന്നതിന്റെ ഭാരം ഭാവഭേദംവരുത്താത്ത മുഖവുമായി സദാ ചിരിവിതറി അരിക്കാരി അമ്മച്ചു കടവുകടന്ന് ഇക്കരെയെത്തി. വീടുകളിൽ അരിയളന്നുകൊടുത്ത് നിറഞ്ഞമനസ്സും മടിശ്ശീലയും ഒഴിഞ്ഞചാക്കുമായി അവർ മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. .  സ്കൂൾ വിദ്യാർത്ഥികളുടെ ഒരു പറ്റം കളിചിരികളുമായി കാലത്തും വൈകീട്ടും വഞ്ചിപ്പടിയിൽ ഇരിപ്പിടംകിട്ടാൻ മത്സരിച്ചു.   

ഇങ്ങേകരയിലെ തെങ്ങുകളെ ലക്ഷ്യമിട്ട് അരയിൽ ഞാത്തിയിട്ടടൂൾ കിറ്റി ചേറ്റുകത്തിയുമായി വന്നെത്തുന്ന ചേന്ദനേയും അയാളുടെ സൈക്കിളിനേയും ഒപ്പം വഞ്ചിക്കകത്ത് ഉൾക്കൊള്ളാൻ ചാത്തായിയുടെ ഒരുകൈസഹായം എപ്പോഴും റെഡി. ഇളംകള്ളിൻ മണംവിതറി അയാൾ തിരിച്ചുപോകുമ്പോൾ കുടത്തിൽനിന്ന് ഒരു കുപ്പിയുടെ അളവ് കുറയുന്നതാണ് ചേന്ദന്റെ നേർക്ക്മാത്രം ചില്ലറയ്ക്കായി ചാത്തായിയുടെ കൈനീളാത്തതിന്റെ രഹസ്യമെന്ന് ഞങ്ങൾ കുട്ടികൾക്ക്  പിന്നീടാണ് മനസ്സിലായത്. അരയാലിന്റെ കൈയെത്താത്ത കവരത്തിൽ ഒഴിഞ്ഞുംനിറഞ്ഞും ഒരു കുപ്പി നിത്യവാസിയായിരുന്നത് ഒരിക്കൽ ഞങ്ങൾ കണ്ടുപിടിച്ചു.  

സ്ത്രീകളും കുട്ടികളുമുണ്ടെങ്കിൽ കാൽപ്പാദംപോലും നനയാത്തവിധത്തിൽ വഞ്ചി ചൊരിമണലിലേക്ക് പരമാവധി കയറ്റിയടുപ്പിച്ച്  കരുണകാട്ടിയും, എല്ലാവരോടും കുശലംപറഞ്ഞും, ഓരോരുത്തരുടേയും ആക്കത്തിനും തിടുക്കത്തിനനുമനുസരിച്ച് ആയത്തിലോ അതിവേഗത്തിലോ വള്ളംതുഴഞ്ഞും ചാത്തായിയും പുളിഞ്ചിരിയും എല്ലാവർക്കും പ്രിയങ്കരരായി. തഴമ്പ്നിറഞ്ഞ കൈവെള്ളയിൽ യാത്രികർ വെച്ചുകൊടുത്ത പത്തുപൈസാതുട്ടുകൾ ചാത്തായിയുടേ തോർത്തുമുണ്ടിന്റെ തെറുത്തുവെച്ച കോന്തലയ്ക്കകത്ത് പെറ്റുപെരുകി.

ഒരു പെരുമഴക്കാലത്ത് കായലിൽനിന്ന് പേപിടിച്ചെന്നപോലെ അടിച്ചുവീശിയ കാറ്റിൽ കടപുഴകി ആൽമരം വെള്ളത്തിലേക്ക് പതിച്ചു. പാതിമുങ്ങി വെള്ളത്തിൽ നീണ്ടുനിവർന്നു കിടന്ന ആൽമരത്തെ പിറ്റേദിവസം കടവത്തെത്തിയ പതിവുകാർ വിഷാദപൂർവ്വം നോക്കിനിന്നു. ഓളങ്ങളിൽ ആലോലമാടി അനങ്ങിക്കൊണ്ടിരിക്കുന്ന ഏതാനും കിളിക്കൂടുകൾ ഞങ്ങൾ വിദ്യാർത്ഥികളുടെ ദുഃഖമായി. മുത്തശ്ശിആൽമരത്തിന് പ്രദേശത്തെ വീടുകളിലെ അടുപ്പുകളിൽ ചിതയൊരുങ്ങി. സ്വന്തം തണലത്തിരുന്ന് വിശ്രമിച്ച അനേകരുടെ പ്രിയതരമായ ഓർമ്മകളിലേക്ക് ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിരിക്കാവുന്ന ആൽമരം പിൻവാങ്ങി. ആൽമരത്തിന്റെ മരണം മനോഹാരിതയിൽ നേരിയ നിഴൽ വീഴ്ത്തി എന്നത് നേരാണെങ്കിലും കരിച്ചാൽ പിന്നെയും സുന്ദരിയായി തുടർന്നു.

ചാത്തായിയും പുളിഞ്ചിരിയും താവളം തെല്ലപ്പുറത്തെ മാമുതുവിന്റെ വീടിന്റെ പാർശ്വത്തിലെ മാഞ്ചുവട്ടിലേക്ക് മാറ്റി. അവിടെയിരുന്നാലും അങ്ങേകടവത്ത് ആളെത്തുന്നത് അവർക്ക് കാണാൻ തടസ്സമില്ലായിരുന്നു. മറുകരയിൽനിന്ന് ഏതെങ്കിലും ഒരു യാത്രികന്റെ കൂക്ക് ഉയരുമ്പോഴേക്ക് ചാത്തായി പൊടിതട്ടിയെണീറ്റ് കർമ്മനിരതനാകും. മണലിൽ പൂണ്ട തോണി തള്ളിയിറക്കിക്കൊടുക്കാൻ പിന്നാലെ പുളിഞ്ചിരിയും കൂടും.  ചാത്തായി തോണിതുഴഞ്ഞ് അകലേക്ക് നീങ്ങുമ്പോൾ ആളെകയറ്റി അയാൾ  തിരിച്ചെത്തുന്ന നേരത്തിനുള്ളിൽ വിശദമായൊന്ന് മുറുക്കിയശേഷം  കായലോരത്ത് ഇരകോർത്ത് കാത്തുവെച്ചിട്ടുള്ള ചൂണ്ടകളിൽ മീൻ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കാൻ പുളിഞ്ചിരി അങ്ങോട്ട് തിരിയും. എന്നും മൂവന്തിനേരത്ത് കടവിനോട് വിടപറഞ്ഞ് വീട്ടിലേക്ക് നടകൊള്ളുമ്പോൾ കോർമ്പയിൽ കോർക്കപ്പെട്ട കായൽമീനുകളും അവരുടെ  കൂടെപ്പോയി.

വീട്ടിൽ നിന്ന് പതിനഞ്ച്മിനിട്ടിൽ നടന്നെത്താവുന്ന കടവ് താണ്ടിയിട്ടായിരുന്നു പെങ്ങാമുക്ക് ഹൈസ്കൂളിലെ എന്റെ വിദ്യഭ്യാസം. സ്കൂൾ ദിവസങ്ങളിൽ സഹപാഠികളൊത്ത് മൂന്നുവർഷം തുടർച്ചയായി കടത്തുകടന്നതും ഒഴിവുദിനങ്ങളിൽ കൂട്ടുകാരുമൊത്ത് കായലിൽ നീന്തിത്തുടിച്ചതും മുങ്ങിക്കുളിച്ചതും മുങ്ങാംകുഴിയിട്ട് കളിച്ചതും മനസ്സിലെ മായാത്ത ഓർമ്മകൾ...

യേശുദാസ് പാടിയസന്ധ്യ മയങ്ങും നേരം…” എന്നു തുടങ്ങുന്ന മനോഹരഗാനമുണ്ടല്ലോ. അതു കേൾക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ പശ്ചാത്തലമായി ഉണരാറുള്ളത് കരിച്ചാൽ കടവാണ്.

പാട്ടിന്റെ ചരണത്തിലെ കാക്ക ചേക്കേറും കിളിമരത്തണലിൽ…” എന്ന വരികൾ ഉയരുമ്പോൾ കടവത്ത് പണ്ട് നിലകൊണ്ടിരുന്ന വയസ്സൻ ആൽമരം അതിന്റെ സർവ്വഗാംഭീര്യത്തോടെയും മനസ്സിൽ ഉയിർത്തെഴുന്നേൽക്കുകയായി.

കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടേ..” എന്ന് കേൾക്കുമ്പോൾ തിരുവിതാങ്കൂർ നിന്ന് താറാവിൻപറ്റത്തെ തെളിച്ചെത്തുന്നവർ കരിച്ചാലിനടുത്ത് തമ്പടിക്കുന്നതും അവരുടെ താറാവുകൾ കരിച്ചാൽ കായലിലെ ഓളങ്ങളിൽ കൊക്കുരുമ്മി നീങ്ങുന്നതുമായ പഴയ കാഴ്ച്ചകൾ ഓർമ്മകളായി മനസ്സിലേക്ക് നീന്തിയെത്തുകയായി….

കടത്തുവള്ളങ്ങളിൽ ആളെകയറ്റും കല്ലൊതുക്കുകളിലൂടെ തനിച്ചുവരും താരുണ്യമേ..” എന്ന് യേശുദാസിന്റെ മധുരസ്വരം പ്രേമപാരവശ്യത്തോടെ കാതരമായി വിളിക്കുമ്പോൾ ജലപ്പരപ്പിനക്കരെ തോട്ടുവരമ്പിലൂടെ അലസം നടന്നുവരുന്ന ഗ്രാമീണ തരുണിയുടെ ഭാവാർദ്രചിത്രം മനസ്സിൽ മിഴിവോടെ തെളിയുകയായി

ആലോചനാമൃതമായ ഇമേജറികളുടെ ഒരു നിര തന്നെ ഭാവനാപൂർവ്വം സന്നിവേശിപ്പിച്ച ആ ഗാനത്തിന്റെ ആലാപനം അവസാനിക്കുമ്പോഴേക്ക് അനുഭൂതിദായകമായ ശ്രവണാനുഭവത്തിനൊപ്പം  ആസ്വാദ്യമധുരമായ ഒരുപാട് ചിത്രങ്ങൾ മനസ്സ് വരച്ചുതീർത്തിരിക്കും.

ഉമ്മാച്ചുഎന്ന സിനിമയിലെആറ്റിനക്കരെ അക്കരെ ആരാണോ….” എന്നു തുടങ്ങുന്ന ഗാനവുംകള്ളിച്ചെല്ലമ്മഎന്ന സിനിമയിലെകരിമുകിൽ കാട്ടിലെ…” എന്നുതുടങ്ങുന ഗാനവും എന്റെ മനസ്സിലിട്ട് ഞാൻ ഷൂട്ട് ചെയ്യാറുള്ളത് കരിച്ചാൽ ലൊക്കേഷനിൽ തന്നെ. ഇവയിലൊക്കെയും ആറും കടത്തുവള്ളവും ചാരുതയാർന്ന  ഇമേജറികളായി നിറഞ്ഞുനിൽക്കുന്നുണ്ടല്ലോ.

പ്രവാസം വരിക്കുകയും വിവാഹിതനാകുകയും ചെയ്തശേഷം, ജീവിതത്തിലൊരിക്കലും തോണിയിൽ കയറിയിട്ടില്ലെന്ന് മോഹംപറഞ്ഞ നവവധുവിനെ ഞാൻ കരിച്ചാലിലേക്ക് നയിച്ചു. സായാഹ്നസൂര്യന്റെ ഇളംരശ്മികൾ കായലോളങ്ങളിൽ പൊൻപ്രഭ തൂകിക്കൊണ്ടിരിക്കവെ കിഴക്കൻകാറ്റ് പറത്തുന്ന കുറുനിരകളെ മാടിയൊതുക്കാൻ ശ്രമിച്ചുകൊണ്ട് ഓളപ്പരപ്പിലേക്കും, ഓരങ്ങളിലെ ഹരിതകാന്തിയിലേക്കും കൗതുകത്തോടെ കണ്ണയച്ച് അവളിരുന്നു. കടവത്ത് ആൽമരം നിന്നിരുന്നിടത്തെ ശൂന്യതയിലേക്ക് നഷ്ടബോധത്തോടെ നോക്കിക്കൊണ്ട് മരത്തിന്റെ കഥ ഞാനവൾക്ക് കേൾപ്പിച്ചുകൊടുത്തു. കറുകപ്പുല്ലുകളിലും ജലസസ്യങ്ങളിലുമുരസി വള്ളം മുന്നോട്ട് കുതിക്കുമ്പോൾ കഴുക്കോൽ ഊന്നുന്നതിന്റെ ആയത്തിനനുസരിച്ച് വള്ളം ഉലയവെ തോണിപ്പടിയിൽ എന്നോട് ചേർന്നിരുന്ന പതിനാറുകാരി നേരിയ പരിഭ്രമത്തോടെ മൈലാഞ്ചിച്ചോപ്പ് മായാത്ത കൈത്തലത്താൽ എന്റെ കൈത്തണ്ടയിൽ പിടിമുറുക്കി.

വർഷങ്ങളേറെ കഴിഞ്ഞുപോയി. കരിച്ചാൽ കടവിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. കരിച്ചാലിന്റെ ഭംഗി നുകരാനുള്ള അവസരം എനിയ്ക്ക് പ്രവാസത്തിന്റെ ഇടവേളകളിലേക്ക് പരിമിതമായി. ഓരോ പുതിയ കാഴ്ചയിലും കരിച്ചാലിന്റെ അഴകിന്റെ ആടയാഭരണങ്ങൾ ഒന്നൊന്നായി അഴിഞ്ഞുപോകുന്നത് കണ്ടു. പ്രദേശത്തിന്റെ മുഖച്ഛായക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് ഖിന്നതയോടെ കണ്ടറിഞ്ഞു.... .  

വീടുകൾക്ക് മുന്നിൽ ടെമ്പോവണ്ടിയിൽ കൊണ്ടുവന്ന് മറിക്കുന്ന പച്ചക്കറിവ്യാപാരത്തോട് പിടിച്ചുനിൽക്കാനാവാതെ മരച്ചീനിക്കച്ചവടക്കാരൻ വറീത്­മാപ്പിള കളമൊഴിഞ്ഞു. ജോസഫ്മാഷും ശാന്തകുമാരിടീച്ചറും റിട്ടയറായപ്പോൾ പകരംവന്ന ചെറിയാൻമാഷും സരോജിനിടീച്ചറും ചെറുവള്ളിക്കടവ് വഴി വരുന്ന ബസ്സിൽകയറി ഇസ്തിരി ഉലയാതെ സ്കൂളിനു മുന്നിൽ വണ്ടിയിറങ്ങി. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഓർഡർ അനുസരിച്ച് ഹോം ഡെലിവറി തുടങ്ങിയതോടെ അരിക്കാരി അമ്മച്ചുവിന്റെ കച്ചോടം പൂട്ടി വീട്ടിലിരിപ്പായി. വാർപ്പുവീടുകളുടെ ആധിപത്യം ഓലക്കച്ചവടത്തിന്റെ നടുവൊടിച്ചു നീലിയേടത്തിയേയും മീനാക്ഷിയമ്മയേയും നിരാലംബരാക്കികിറ്റ്കാറ്റി’ന്റേയും മഞ്ചി’ന്റേയും വേലിയേറ്റത്തിൽ രാഘവേട്ടന്റെ ശർക്കരമുട്ടായിയും ഒപ്പം രാഘവേട്ടനും അലിഞ്ഞുതീർന്നു. വിദ്യാർത്ഥികൾ കാൽസ്രായിയും കണ്ഠകൗപീനവുമണിഞ്ഞ് വീട്ടുമുറ്റത്ത്നിന്ന് സ്കൂൾബസ്സിൽ കയറിത്തുടങ്ങിയപ്പോൾ അവർ വള്ളപ്പടിയേയും മഷിത്തണ്ടിനേയും മറന്നു.  ആഫ്രിക്കൻ പായൽ ആമ്പൽചെടികളുടെ അന്തകനായി അധിനിവേശം നടത്തിയതോടെ ജലരാശിയിൽനിന്ന് ആമ്പൽപൂക്കളുടെ ശോണിമയും മാഞ്ഞു. താറാവിൻ പറ്റങ്ങളുമായി തിരുവിതാങ്കൂറുകാർ പുതിയ മേച്ചിൽപ്പുറം തേടി പോയിരിക്കും..... .

തുരുത്തിന് ചെറുവനത്തിന്റെ പരിവേഷം പകർന്നിരുന്ന പടുമരങ്ങളെ മഴുതിന്നുതീർത്തു. ആകെ ഉണ്ടായിരുന്ന മൂന്നുവീടുകൾ മൂന്നിരട്ടിയായി പെരുകി. ടാർറോഡ് കരിച്ചാലിലേക്ക് ഇഴഞ്ഞു കയറിവന്നു. കൊയ്ത്തുയന്ത്രങ്ങൾ ടാർ‌റോഡിലൂടെ ഉരുണ്ട് കോൾപടവിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ പാടവരമ്പത്ത് കൊയ്ത്തരിവാളുമായി നിരന്നിരുന്ന പെണ്ണാളുകളെ കാലം കാണാമറയത്തേക്ക് പിൻവലിച്ചു. അവരുടെ കയ്യിലിരുന്ന അരിവാളിന്റേയും, കായലിൽ നിരന്നിരുന്ന താമരപ്പൂക്കളുടേയും രൂപങ്ങൾ ടാർറോഡിന്റെ കറുപ്പിൽ കുമ്മായത്തിലെഴുതിയ ചിത്രങ്ങളായി ആളുകളുടെ നിഷ്ക്കളങ്കതയിലേക്ക് ഭീഷണമായി തുറിച്ചുനോക്കി. ആരുടേയോ കവിളത്ത് പതിഞ്ഞ പാടുപോലെ  കൈപ്പത്തിചിത്രവും റോഡിൽ തിണർത്ത്കിടന്നു.

കോൾകൃഷി വികസനത്തിലുൾപ്പെടുത്തിയ തോട്ടുവരമ്പ്കനപ്പിക്കലിന്റെ ഭാഗമായി ചെമ്മണ്ണ് നിറച്ച ലോറികൾ കോൾവരമ്പിലൂടെ കുതിച്ചുപാഞ്ഞ് മണ്ണിറക്കി തിരിച്ചുപോയി.  കടവ് എന്നോ അനാവശ്യമായി. ചാത്തായിയും പുളിഞ്ചിരിയും അവരുടെ പ്രിയപ്പെട്ട തോണിയും എങ്ങോ മറഞ്ഞു... .

ഇപ്പോൾ കരിച്ചാലിനു കുറുകെ ഒരു പാലം എന്ന പദ്ധതി ഇരുകരകളും ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ പരിഗണനയിലുണ്ട്. ചില പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വികസനത്തിന്റെ മേന്മകളെ വേണ്ടെന്ന് പറയാനാകില്ലല്ലോ.  

എന്നാലും എന്റെ പഴയ കരിച്ചാൽ…….. ..

****            ****        ****       ****       ****             

പഴയ ക്ലിപ്പുകളുടെ ശേഖരത്തിൽ പരതിയപ്പോൾ കാൽ നൂറ്റാണ്ട് മുമ്പ് കരിച്ചാൽ കടവത്തുനിന്ന് പകർത്തിയ  ഒരു കുഞ്ഞു ക്ലിപ്പ് കണ്ണിൽ തടഞ്ഞു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ കരിച്ചാൽ കടവും പരിസരപ്രദേശങ്ങളുമാണ് ക്ലിപ്പിലുള്ളത്. എന്റെ പ്രിയസുഹൃത്ത് കൈപ്പമംഗലം മൂന്നുപീടിക സ്വദേശി അബ്ദുൽ റഷീദ് പകർത്തിയ  ദൃശ്യങ്ങൾ..

അതിനേയും എന്റെ പ്രിയഗാനത്തേയും  തമ്മിൽ കല്യാണം കഴിപ്പിച്ചാലോ എന്നൊരാലോചന മനസ്സിൽ വന്നു. ഉടനെ അതങ്ങട് നടത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു പാട്ടിനോളം മാത്രം നീളമുള്ള ഒരു കുഞ്ഞു ക്ലിപ്പിന്റെ പിറവിയുണ്ടായി.  അതിവിടെ ഈ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്യുന്നു.

കടവിന്റെ ഒരു ഭാഗത്ത് കായലിലേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ നടവഴി നിർമ്മിക്കുകയും  അതുവഴി കടവിന്റെ ദൈർഘ്യം കുറയുകയും ചെയ്ത ശേഷമുള്ള  കാഴ്ചയാണിതിൽ. റോഡിനുവേണ്ടി  മണ്ണിട്ട് നികത്തുന്നതിനു മുമ്പ് കടവിന് കൂടുതൽ ദൂരം തോന്നിക്കുമായിരുന്നു. ചന്തം തികയ്ക്കുന്നതിൽ ആൽമരത്തിന്റെ അഭാവം സൃഷ്ടിക്കുന്ന അപൂർണ്ണത വേറെയും.... ..

ക്ലിപ്പിന്റെ വ്യക്തതക്കുറവിന് അതിന്റെ പഴക്കവും ആദ്യത്തിൽ ഇത് പകർത്തിയിരുന്ന കാസറ്റിനെ ബാധിച്ച ഫംഗസ്സും ബാധയിറക്കാൻ കേസറ്റിൽ നടത്തിയ കെമിക്കൽ പ്രയോഗവും ഒക്കെ ഉത്തരവാദികളാണ്. പാട്ടിന്റെ നീളത്തിനൊപ്പമെത്താൻ കുഞ്ഞുക്ലിപ്പിനെ വലിച്ചുനീട്ടേണ്ടിവന്നതിനാൽ ദൃശ്യങ്ങൾ ആവർത്തിക്കേണ്ടി വന്നിട്ടുണ്ട്. സദയം ക്ഷമിക്കുക.

കടവത്ത് ഏതോ സഹൃദയൻ വെച്ചുപിടിപ്പിച്ച കാക്കപ്പൂച്ചെടികൾക്കരികിൽ നിൽക്കുന്നതായും വഞ്ചിയുടെ മുന്നിലെ പടിയിലിരുന്ന്  യാത്രചെയ്യുന്നതായും കാണുന്നത്  25 കൊല്ലം മുമ്പത്തെ എന്നെത്തന്നെയാണെന്ന് പരിചയപ്പെടുത്തിക്കൊള്ളട്ടെ.

ക്ലിപ്പിൽ ഉപയോഗിച്ച പാട്ടിന് അതുൾപ്പെടുന്ന സിനിമയുടെ ശിൽപ്പികളോട് കടപ്പാട്.




 ഉസ്മാൻ പള്ളിക്കരയിൽ.

43 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

കരിച്ചാൽ കടവത്തേക്ക് എല്ലാ സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നു.

Sidheek Thozhiyoor said... Reply To This Comment

പൊടിപിടിച്ചു മങ്ങിക്കിടന്ന കുറേ ഓര്‍മ്മകള്‍ക്ക് തെളിച്ചം വെച്ചു. ക്ലിപ്പ് ശെരിക്കങ്ങോട്ടു ക്ലച്ചു പിടിക്കുന്നില്ല.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@Sidheek Thozhiyoor
ക്ലിപ്പിന്റെ ജനിതകതകരാറുകളായിരിക്കാം ക്ലച്ചുപിടിക്കാതിരിക്കാൻ കാരണം. സ്വതന്ത്രമായി യൂട്യൂബിൽ കാണുമ്പോൾ കുഴപ്പങ്ങളില്ലായിരിക്കാം. ലിങ്ക് നൽകുന്നു.
http://youtu.be/6BcC04jPzOM

mumsy-മുംസി said... Reply To This Comment

പലരില്‍ നിന്നുമായി മുറിഞ്ഞു മുറിഞ്ഞ് കേട്ട് മനസ്സിലുള്ള ചത്തായിയുടെയും പുളിഞ്ചിരിയുടെയും ആല്‍മരത്തിന്റെയും കഥകള്‍ക്ക് പൂര്‍ണ്ണരൂപമായത് ഇപ്പോഴാണ്‌. നന്ദി ഉസ്‌മാന്‍ക്കാ

ശിഹാബ് മദാരി said... Reply To This Comment

എല്ലാ നാടിനും ഓരോ കഥയുണ്ട് - പറഞ്ഞാല തീരാത്ത ഉപകഥകളുണ്ട്.
നന്മ എങ്ങനെ നിലനിന്നിരുന്നുവെന്ന് ആദ്യഭാഗവും
എങ്ങനെ നമ്മൾ നന്മയട്ടവരായി എന്ന് രണ്ടാം പകുതിയും വ്യക്തമാക്കി തരുന്നുണ്ട്.
ആശംസകൾ

yousufpa said... Reply To This Comment

ചെറുപ്പം പകുതിയിലേറെ കഴിച്ചുകൂട്ടിയത് കരിച്ചാലിലായിരുന്നു.അതു കൊണ്ട് തന്നെ ചേട്ടന്റെ ഈ എഴുത്ത് എന്നെ വല്ലാതെ ഭ്രമിപ്പിച്ചു.പഴയകാലത്തിലേക്ക് നയിച്ചതിന് നന്ദി. ക്രാഫ്റ്റ് അതിഗംഭീരം.

Unknown said... Reply To This Comment

കരിചാലിലെ ഓള പരപ്പിലൂടെ ഒരു പാട് സ്കൂൾ യാത്ര നടത്തിയ എനിക്കും ഇതൊരു ഒര്മാപ്പെടുതലായി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ശിഹാബ്മദാരി
കഥാകാരാ, വരവിനും വായനക്കും അഭിപ്രായത്തിനും അകം നിറഞ്ഞ നന്ദി അറിയിക്കട്ടെ.

abdul rasheed said... Reply To This Comment

എം. മുകുന്ദൻറെ മയ്യഴിപുഴയുടെ തീരങ്ങളിൽ എന്ന കഥ ഞാൻ വായിക്കുന്നത് എന്റെ പ്രീ ഡിഗ്രീ കാല ഘട്ടത്തിലാണ്. 1967 ലാണെന്നു തോന്നുന്നു മാതൃഭൂമി വാരികയിൽ അത് പ്രസിദ്ധീകരിച്ചിരുന്നത്. അന്ന് മുതൽ ഞാൻ മുകുന്ദന്റെ ഒരു ഫാൻ ആണു. ആ ഒരു കൃതിയിലൂടെ മുകുന്ദൻ മലയാളി വായന ക്കാർക്ക് അന്ന് വരെ പരിചിത മല്ലാത്ത ഒരു ലോകം തുറന്നു വെക്കുക യായിരുന്നു.

വെള്ളിയാം കല്ല്‌ എന്ന ഒരു മിത്ത് മലയാളികൾ ക്ക് സമ്മാനിച്ചു. അങ്ങ് ദൂരെ മയ്യഴിയുടെ അഴി മുഖത്ത് പാറ കൂട്ടങ്ങൾ ക്കിടയിൽ നല്ല തെളിമയുള്ള പ്രാഭാതങ്ങളിൽ മൂപ്പൻ സായിവിന്റെ ബംഗ്ലാവിൽ നിന്നാൽ കാണാൻ കഴിയുന്ന വെള്ളിയാം കല്ല്‌. മയ്യഴിയിൽ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ആത്മാവുകൾ തുമ്പി കളായി അവരുടെ ഊഴവും കാത്തു വെള്ളിയാം കല്ലിൽ പാറി പറക്കുന്നു എന്നാണു സങ്കല്പം . അത് പോലെ മയ്യഴിയിലെ മരണ മടഞ വരുടെ ആത്മാവുകളും തുമ്പി കളായി വെള്ളിയാം കല്ലിലേക്ക് തിരിച്ചു പോയി. മനോഹരമായ ഒരു സംകല്പമാണു മുകുന്ദന നമുക്ക് നല്കുന്നത്.

അന്ന് അതൊക്കെ വായിച്ചു വെള്ളിയാം കല്ലും, മൂപ്പന സായിവിന്റെ ബംഗ്ലാവും, ചൊ ക്കി പൂവിന്റെ നിറമുള്ള മദാമ്മ മാറും സായിപ്പ് മാറും സായാഹ്ന ങ്ങളിൽ കാറ്റ് കൊള്ളാൻ ചെന്നിരിക്കാറുള്ള "പാതാറും" , മണികൾ കിലുക്കി കുഞ്ചി രോമങ്ങൾ കാറ്റിൽ പറത്തി പായുന്ന കുതിര വണ്ടികൾ പാഞ്ഞു പോയിരുന്ന റ്യൂ ദു ല രെസിദാംസും , റ്യൂ ദു ല പ്രിസോമും എല്ലാം കാണാൻ ഞാൻ കൊതിച്ചിരുന്നു. എന്നെ പോലെ മറ്റനേകം പേരും മുകുന്ദന്റെ കഥകളിൽ ആകൃഷ്ടരായി മയ്യഴിപുഴയുടെ തീരങ്ങളിൽ എത്തിയിട്ടുണ്ട്. അവരൊക്കെ നിരാശരായി മടങ്ങി പോകേണ്ടി വന്നു എന്നു മുകുന്ദൻ തന്നെ എഴു ത്തിയിട്ടുണ്ട്.

കഥാകൃത്തുകളും, എഴുത്തുകാരും നമുക്കു മുന്നിൽ വരച്ചു വെക്കുന്ന ചിത്രം യാധാർഥ്യങ്ങളിൽ നിന്നും വളരെ ദൂരെയാണ്. എം. മുകുന്ദനെപ്പോലെ എനിക്ക് വളരെ ഇഷ്ട്ടപീട്ട എഴുത്തുകാരനാണ്‌ ഉസ്മാൻ പള്ളിക്കരയിൽ. അദ്ദേഹത്തിന്റെ കാരിച്ചാൽ കടവ് വിശേഷങ്ങള വായിച്ചപ്പോൾ ഒരിക്കൽ കൂടി മുകുന്ദനെ ഓർമ്മിചുപോയി.

കരിചാലിന്റെ വാങ്ങ്മയ ചിത്രം അതീവ സുന്ദരമായാണ് ഉസ്മാൻ ഒരുക്കിയിട്ടുള്ളത്. അത് ഒരു ഒര്മ്മകുറിപ്പ് മാത്രമായി ചുരുക്കരുതായിരുന്നു എന്ന് തോന്നി. മരച്ചീനി കിഴങ്ങുകളുo തലയിലേറ്റി വള്ളം കയറിയെത്തുന്ന വറീത് മാപ്പിളക്കും കാണും കുറെ നാട്ടു വിശേഷങ്ങള അയവിറക്കാൻ... കടത്ത് വഞ്ചി യിലിരുന്നു ദൂരേക്ക് തുഴ യൂന്നുന്ന ചാത്തോയിക്കും പുളിഞ്ചിരിക്കും കാണും മണ്ണിന്റെ മണമുള്ള ഒരു പ്രണയ കഥ നമ്മോടു പറയാൻ...... കലഭാവാൻ മണി യെപ്പോലെ അര യിൽ ചേറ്റു കത്തിയും ചുണ്ടിൽ ഒരു മൂളിപാട്ടുമായി വരുന്ന ചെന്നനും ഒരു പക്ഷെ പാടി യേക്കും " പഴഞ്ഞി ചന്തയിൽ പോകുമ്പോൾ ... ചന്ത മുള്ളൊരു പെണ്ണിനെ കണ്ടൂ ഞാൻ.." അതൊക്കെ പറയാൻ മയ്യഴിയിലെ കാഥാ നെപോലെ കാരിച്ചാൽ കടവിന്നും വേണം മണ്ണിന്റെ മണമുള്ള സ്വന്തം കഥാ കാരൻ ...

കരിച്ചാൽ കടവ് എന്റെ ഓർമ്മ യിലുണ്ട് , ഗ്രാമത്തിന്റെ കണ്ണീർ ചാലുപോലെ ഒഴുകുന്ന പാവം പാവം ഒരു കൈതോട് . കരിച്ചാൽ കടവ് എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സില് ഓടിയെത്തുന്നത് ഹൈദെർ ഇക്കാനറെ ഓർമ്മ കളാണ്. പരമ രസികനായ അദ്ദേഹം രിഗ്ഗിലെ കൊച്ചു മുറിയിലിരുന്നു പാടുന്നു. " കാരിച്ചാൽ കടവിൽ തോണി മറിഞ്ഞു... നാല്പ്പത് പേർ മുങ്ങി മരിച്ചു......" അത് കേൾക്കേ നർണിപുഴക്കാരൻ മുഹമ്മട്ക്ക ചൂടാവും.." എന്തിനാ ഹൈദർ ഭായ് ഇങ്ങനെ ഇല്ലാത്ത തെല്ലാം വെച്ചു കെട്ടി പാടുന്നത്....എന്നിട്ടു നമ്മളോടു പറയും " എല്ലാം നുണയാണ്.. അവിടെ വള്ളോം മറിഞ്ഞിട്ടീല്ല ...വലേം പോയിട്ടില്ല...."

ഹൈദെർ ക്ക മരിച്ചു.... മുഹമ്മദ്‌ ക്ക ജീവിച്ച്രിരി പ്പുണ്ടോന്നറിയില്ല ... ഉസ്മാൻ പറഞ്ഞത് പോലെ കാലങ്ങൾ മാറിപ്പോകുന്നു... കരിച്ചാലിലെ ആൽ മരം കടപുഴകി വീണു ചാത്തോയിയും പുളിഞ്ചിരിയും വെള്ളിയാംകല്ലിലെ തുമ്പികളാ യിട്ടുണ്ടാവും ....

ഉസ്മാൻ കഴിയുമെങ്കിൽ അവരുടെ കഥകളെല്ലാം ഞങ്ങളോട് പരയൂൂ...


സസ്നേഹം റഷീദ്.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@അബ്ദുല്‍ റഷീദ്
25 വർഷം മുമ്പ് സകുടുംബം ഞങ്ങളെ സന്ദർശിച്ച് വേളയിൽ കരിച്ചാൽ മനോഹാരിത കാണിച്ചുതരാനായി അങ്ങോട്ട് നയിച്ചപ്പോൾ താങ്കൾ വിഡിയോ കേമറയിൽ പകർത്തിയ കൊച്ചു ക്ലിപ്പിന്റെ പുനർദർശനമാണ് ഈ കുറിപ്പിനു വഴിയൊരുക്കിയത്. അതിനാൽ സുദീർഘവും ഉദാരമധുരവുമായ ഈ കമന്റിനു മാത്രമല്ല, എന്റെ കുറിപ്പിനുതന്നെയും താങ്കളോട് ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു.
ചാത്തായിയുടേയും പുളിഞ്ചിരിയുടേയും വറീത് മാപ്പിളയുടേയും ചെത്തുകാരൻ ചേന്ദന്റേയും ഒക്കെ ജീവിതഗാഥകൾ പകർത്താൻ ദേശത്തിന്റെ ചരിത്രകാരന്മാരിൽ ആരെങ്കിലുമൊകെ മുന്നോട്ട് വരുമെന്ന് തന്നെ ആശിക്കാം. എന്റെ പരിമിതമായ കഴിവുകൾ അതിനു തികയുമോ എന്ന് സംശയം. എന്നും എന്നെ പ്രചോദിപ്പിച്ചിട്ടുള്ള താങ്കളുടെ നല്ലവാക്കുകൾക്കും വിശാലമനസ്സിനും നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@fasalu rahman
ബ്ലോഗ് വായനക്കും നമുക്കെല്ലാം പൊതുവായ 'കരിച്ചാൽ വികാരം' പങ്കിട്ടതിനും നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@yousufpa
കരിച്ചാൽ കടവിന്റെ പശ്ചാത്തലത്തിൽ നീയെഴുതിയ ഒരു പോസ്റ്റ് വായിച്ച ഓർമ്മ ഇപ്പോഴും മധുരമായി മനസ്സിലുണ്ട്. ക്രാഫ്റ്റ് കേമമായി എന്ന അഭിപ്രായം അത്മവിശ്വാസത്തിന് ഉയിര് നൽകുന്നതാണ്. നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@mumsy-മുംസി

അറിവിന്റെ പൂർണ്ണതയിലേക്ക് എന്റെയീ ചില്ലറപ്പൈസയും മുതൽക്കൂട്ടായെന്നത് സന്തോഷകരം. വരവിനും വായനക്കും ഏറെ നന്ദി മുജീബ്.

A said... Reply To This Comment

ഓര്‍മ്മകളുടെ ഓളങ്ങള്‍ നിലയ്ക്കാതെ അലയടിക്കുകയാണ് ഈ എഴുത്തിലൂടെ. കരിച്ചാല്‍ കടവ് ഒരു അനുഭവവും ഒരു പ്രതീകവും ആയി നിറയുന്നുണ്ട്. അനുഭവം എഴുത്തുകാരന്‍റെ വ്യക്തിഗത തലത്തിലാണ്. പ്രതീകമാകുന്നത് ഈ പ്രദേശം പറയുന്ന കഥ കേരളത്തിന്‍റെ ആകെയും ആയി പറയാനുള്ള കഥയും കൂടിയാണ് എന്നതാണ്. വ്യക്തിയുടെ മാത്രം ഫ്രെയിമിലേക്ക് വരുമ്പോള്‍ വരികള്‍ക്കിടയില്‍ അധികം അടയാളപ്പെടുത്താതെ കിടക്കുന്ന എഴുത്തുകാരനിലെ തീക്ഷ്ണ യൌവ്വന കാലത്തെ കാല്പനികനെ കാണാം. പോയ കാലത്തിന്‍റെ കവിതയുറങ്ങുന്ന ഭാവുകത്വം കാണാം. കാരിച്ചാല്‍ കടവിലെ ഓളങ്ങള്‍ തീര്‍ക്കുന്ന കവിതയും ഈ വിവരണത്തിലെ വാക്കുകള്‍ തീര്‍ക്കുന്ന സിംഫണിയും വാക്കുകള്‍ പുഴയായും പുഴ വാക്കുകളായും ഒഴുകുന്നുണ്ട്, നിറയുന്നുണ്ട്, സംഗമിക്കുന്നുണ്ട്. പ്രകൃതിയുടെ "അനിവാര്യമായ" ഈ നഷ്ടങ്ങള്‍ തീര്‍ക്കുന്ന സങ്കടങ്ങള്‍ ഏതെങ്കിലും ബാങ്ക് നിക്ഷേപം കൊണ്ട് നികത്താനാവില്ല. പടിഞ്ഞാറുള്ളവരൊക്കെ പ്രകൃതിയെ കഴിയും വിധം തിരിച്ചെടുക്കാന്‍ തുടങ്ങുന്നു എന്നാണ് വാര്‍ത്തകള്‍. നമ്മള്‍ക്ക് ഈ ബോധം വരാന്‍ ഇനിയും എത്ര നാള്‍ വേണ്ടി വരും?

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@Salam
രചനാവേളയിൽ മനസ്സിൽ വന്നുനിറഞ്ഞ വികാരങ്ങളെ വരികളിൽ നിന്ന് തിരിച്ചറിഞ്ഞത് താങ്കളുടെ കമന്റിൽ നിന്ന് വ്യക്തമാകുമ്പോൾ എന്നിലെ എഴുത്ത്ദാഹിയെ അത് ഏറെ പ്രചോദിപ്പിക്കുന്നു. മധുരോദാരമായ ഈ പ്രതികരണത്തിൽ എനിക്ക് സന്തോഷിക്കാനുള്ള വക ഒത്തിരിയാണ്. നന്ദി.

ചിന്താക്രാന്തൻ said... Reply To This Comment

നിങ്ങളുടെ ഗ്രാമത്തിന്‍റെ അയല്‍ ഗ്രാമങ്ങളില്‍ എന്‍റെ ബന്ധുക്കളുടെ വീടുകളുണ്ട് .എന്‍റെ മാതാവിന്‍റെ ജന്മദേശം ചമ്മനൂരാണ് ഞങ്ങള്‍ പണ്ട് കുന്നംകുളത്തേക്ക് ബസ്സില്‍ യാത്ര ചെയ്യുവാനായി ചമ്മനൂര് നിന്നും കാട്ടകാംബാല്‍ വരെ തോണിയില്‍ പോയി അവിടെ നിന്നും ബസ്സില്‍ക്കേറിയാണ് യാത്ര ചെയ്തിരുന്നത്.മാതാവിന്‍റെ വീട്ടില്‍ ആ കാലത്ത് തോണിയുണ്ടായിരുന്നു ഞങ്ങള്‍ ആ കാലത്ത് പഴഞ്ഞി, ചെരനെല്ലൂര്‍,പെരുമ്പടപ്പ്‌ കൊച്ചനൂര്‍ എന്നിവടങ്ങളിലേക്ക് പുഞ്ചപ്പാടത്ത് വെള്ളം ഉള്ള സമയങ്ങളില്‍ തോണിയിലാണ് യാത്ര ചെയ്തിരുന്നത്.ആ പഴയകാല ഓര്‍മ്മകളിലേക്ക് താങ്കളുടെ ഈ കുറിപ്പ് കൊണ്ടുപോയി ആശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ചിന്താക്രാന്തൻ

ഗൃഹാതുരത ഉണർന്ന മനസ്സിന്റെ പ്രകാശനമായിരുന്നു ഈ കുറിപ്പിന്റെ ദൗത്യം. അത് നിറവേറിയെന്നറിയുമ്പോൾ സന്തോഷം. വായനക്കും അഭിപ്രായത്തിനും നന്ദി.

മൻസൂർ അബ്ദു ചെറുവാടി said... Reply To This Comment


പ്രിയ ഉസ്മാൻ ഭായ് ,

ഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിട്ട് കുറേ നാളായി കാണും . ഈ കാലത്ത് കിനാവുപാടത്ത് വിരുന്നെത്തിയപ്പോൾ എന്റെ അഭിരുചികളോട് ഏറേ ചേർന്ന് നിൽക്കുന്ന വായനയാണ് കിട്ടിയത് .

നിങ്ങളുടെ വാക്കുകൾ തന്നെ കടമെടുത്താൽ "പാടശേഖരത്തിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ അക്കരെയും ഇക്കരെയുമായി സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ തമ്മിൽ ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വാമൊഴിവഴക്കങ്ങളിലും ഇത്രയും പ്രകടമായ അന്തരം കാണപ്പെടുന്നു എന്നത് കൗതുകകരമായ സവിശേഷതയാണ്"

പിന്നെ ഓളപരപ്പിലേക്ക് നോക്കിയിരിക്കുന്ന ആ ആൽമരത്തെ കുറിച്ച് വായിച്ചപ്പോൾ കൂടെ അതൊരു വിശ്വലായി നിന്നിരുന്നു . അത് പിന്നെ അത് മറിഞ്ഞു വീണു എന്നറിഞ്ഞപ്പോൾ മറഞ്ഞു പോയ ആൽമരം സങ്കടമായി . അത്രമാത്രം ആ ഭൂമികയോട് ചേർന്ന് നിന്ന ഒരടയാളമല്ലേ ഇല്ലാതായത് . തൃത്താല കൂട്ടം ചെയ്ത പോലെ ആ ആലിനൊരു ഒരു പുനർജ്ജന്മം നൽകാൻ എന്തുകൊണ്ട് ശ്രമിച്ചില്ല ...?

പിന്നെ ഏറ്റവും ഹൃദ്യമായ ഭാഗം ആ തോണി സവാരിയാണ്‌ ട്ടോ. ഭാര്യയുടെ കയ്യും പിടിച്ചുള്ള ആ യാത്ര എത്രത്തോളം നിങ്ങളെ രസിപ്പിച്ചോ അതേ ആവേശം ഇപ്പോൾ എഴുതിയ വരികളിലും ഉണ്ട് .

ചുരുക്കി പറഞ്ഞാൽ ഇതിലെ ഓരോ വരികളും നാട്ടുനന്മപോലെ ഹൃദ്യമാണ് . സുന്ദരമാണ് . കിനാവുപാടത്തിലെ മധുരക്കിനാവുകൾ . സ്നേഹാശംസകൾ

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@മൻസൂർ അബ്ദു ചെറുവാടി

കാൽപ്പനികതയുടെ രാജകുമാരൻ എന്റെ കൈക്കുമ്പിളിലേക്ക് കുടഞ്ഞിട്ട നല്ലവാക്കുകളുടെ ഈ നറുംപൂക്കൾ എന്റെ നെഞ്ചോട് ചേർക്കുന്നു.

നന്ദി പ്രിയ മൻസൂർ.

Unknown said... Reply To This Comment

വല്ലാത്തൊരു അനുഭൂതി ആ വഴിയുള്ള യാത്ര കുറച്ചയിരുന്നെകിലും ഇപ്പോൾ ഒരുപാട് യാത്രയായി തോന്നി ...ചിലരുടെ ഓർമപെടുതലുകൾ ഞങ്ങൾകുള്ള അറിവാണ് .....നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു

usman said... Reply To This Comment

@Navas bin moid

വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി നവാസ്.

ഹസ്സന്‍ കൊച്ചന്നൂര്‍ said... Reply To This Comment

Manassine karichaal kadavinte vashya soundharyam chaarthi thanna usmankaaku oraayiram aashamsakal..

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@ഹസ്സന്‍ കൊച്ചന്നൂര്‍

ഏഴുതിയത് ഇഷ്ടമായെന്നറിയുമ്പോൾ സന്തോഷം. വായനയ്ക്ക് നന്ദി ഹസ്സൻ.

Joselet Joseph said... Reply To This Comment

ഇത്രയൊക്കെ എഴുതിയിട്ടും ആ മനോഹര ഭൂ പ്രദേശത്തിന്റെ രണ്ടു ഫോട്ടോ ചേര്‍ക്കാഞ്ഞത് എന്തേ ഉസ്മാനിക്ക?
കുട്ടനാട്ടില്‍ ഒരു കാരിച്ചാല്‍ ഉണ്ട് കേട്ടിട്ടില്ലേ വള്ളംകളിയില്‍ ജലരാജാവായ കാരിച്ചാല്‍ ചുണ്ടന്‍.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@Joselet Joseph
പ്രദേശത്തിന്റെ 'നല്ലകാലത്ത്' എടുത്ത ഫോട്ടോ ഒന്നും കൈവശമില്ലാത്തതിൽ ഖേദിക്കുന്നു. കുറിപ്പിനു ശേഷം അതിനടിയിലായി ഒരു വിഡിയോ ക്ലിപ്പ് ചേർത്തിട്ടുള്ളത് കാണുക. അതുപോലും ഭംഗി ഏറെ നിഷ്ക്രമിച്ചശേഷം ഇടക്കാലത്ത് പകർത്തിയതാണ്.
വരവിനും വായനക്കും നന്ദി ജോസ്.

Akbar said... Reply To This Comment

അൽപം കൌതുകത്തോടെയാണ് കരിച്ചാലിന്റെ ഗ്രാമ വിശേഷങ്ങൾ വായിച്ചത്. ഒരു പുഴക്ക് ഇരുവശവും രണ്ടു സംസ്ക്കാരവും രണ്ടു ഭാഷാശൈലിയും രണ്ടു ഭൂ പ്രകൃതിയും പരസ്പരം ലയിക്കാതെ ഇടകലർന്നു നില നിൽക്കുന്നു എന്നത് വിചിത്രം തന്നെ..

ഗ്രാമത്തിന്റെ പൈതൃകം, ചരിത്രം, രാഷ്ട്രീയം, കൃഷി, വഴിയടയാളങ്ങൾ ഒക്കെ സ്വത സിദ്ധമായ വാക്ചാതുരിയോടെ എഴുതിയപ്പോൾ കിനാവ്‌ പാടത്തെ വായന അതീവഹൃദ്യമായി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@Akbar

ഒരു കുഞ്ഞു ക്ലിപ്പിനു അകമ്പടി സേവിക്കാനായി ഒരുക്കിയ കൊച്ചുകുറിപ്പിൽ കരിച്ചാലിനോട് ബന്ധപ്പെട്ട എല്ലാറ്റിനേയും ഒന്ന് തൊട്ടുതലോടി കടന്നുപോകാനേ കഴിഞ്ഞുള്ളു. എന്നാലും വായനാസുഖമുണ്ടായിരുന്നു എന്ന അറിവ് ആശ്വാസകരമാണ്. വരവിനും വായനക്കും നല്ലവാക്കുകൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ.

Pradeep Kumar said... Reply To This Comment

ഒന്നു തൊട്ടുതലോടുകയല്ല. സാഹിത്യജാടകളില്ലാതെ സ്വന്തം ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച ആ ഗ്രമവിശുദ്ധി അതേപോലെ പകർത്തി വെക്കുകയായിരുന്നു എന്നു പറഞ്ഞുകൊള്ളട്ടെ. ആത്മാവിനെ തൊട്ടറിഞ്ഞുള്ള എഴുത്തായതുകൊണ്ട് ഇതിനെ ഞാൻ ആത്മാർത്ഥമായ എഴുത്ത് എന്നു വിളിക്കുന്നു. അതുകൊണ്ട്തന്നെ ആ ഗ്രാമവും, പുഴയുമൊക്കെ വായനക്കാരുടെ മനസ്സിലേക്ക് പതിക്കുന്നു. പഴയ പാട്ടുകളുടെ ഒരു ആരാധകനായതുകൊണ്ട് ആ പാട്ടുകളുടെ ചില ദൃശ്യബിംബങ്ങളെ ആവാഹിച്ച ഭാഗങ്ങൾ കൂടുതൽ ഇഷ്ടമായി......

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

'ആത്മാർത്ഥമായ എഴുത്ത്' എന്ന വിശേഷണത്തെ ഞാൻ ഹൃദയപൂർവ്വം സ്വീകരിക്കുന്നു പ്രിയപ്പെട്ട പ്രദീപ് സാർ.
വളരെ അനായാസം രചന നിർവ്വഹിച്ച കുറിപ്പായിരുന്നു. മനസ്സിൽ പതിഞ്ഞുകിടന്ന ചിത്രങ്ങൾ കടലാസിലേക്ക് ചൊരിഞ്ഞിടുക മാത്രമേ വേണ്ടിയിരുന്നുള്ളു. അത് താങ്കളെപ്പോലെയുള്ള ഒരു വായനക്കാരന്റെ മനസ്സിലേക്കും അതേ അനായാസതയോടെ കയറിപ്പറ്റി എന്നറിയുന്നത് എത്രയും സന്തോഷകരമാണ്.
നന്ദി വരവിനും വായനക്കും വാക്കുകൾക്കും.

ഫൈസല്‍ ബാബു said... Reply To This Comment

പറയാന്‍ വിചാരിച്ചത് മുകളില്‍ പലരും പറഞ്ഞു .. ഏറ്റവും ഇഷ്ടായത് ആ ആല്‍മരവും കടത്ത് തോണിയും ഒക്കെ തന്നെ ,, ഇത് പോലെയൊക്കെ തന്നെയായിരുന്നു ഞങ്ങളുടെ നാടും, രാവിലെ തോണി കടന്നു വേണം കോഴിക്കോട്ടേക്ക് എത്താന്‍ , വായനയില്‍ ഞാനും സഞ്ചരിക്കുകയായിരുന്നു കാരിച്ചാല്‍ ഗ്രാമത്തിലൂടെ ,,, ഒരു പാട് ഓര്‍മ്മകളിലേക്ക് കൊണ്ട് പോയ ഒരു നല്ല കുറിപ്പ്. അത് പോലെ തന്നെ ആ പഴയ വീഡിയോ ക്ലിപ്പും നല്ലൊരു നൊസ്റ്റാള്‍ജിക് തരുന്നു .. സൂപ്പര്‍ പോസ്റ്റ്‌ .

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

ചാലിയാറിന്റെ തീരത്ത് പിറക്കാൻ സൗഭാഗ്യം സിദ്ധിച്ച താങ്കൾക്ക് കരിച്ചാൽ വിശേഷങ്ങളോട് താദാന്മ്യം പ്രാപിക്കാൻ എളുപ്പമുണ്ട്. നിരുപമസൗന്ദര്യം വഴിയുന്ന ചാലിയാർ തീരങ്ങൾ കണ്ടുനിന്നതിന്റെ ഓർമ്മ എന്റെ മനസ്സിലിപ്പോഴും മായാതെയുണ്ട്. പോസ്റ്റ് താങ്കൾക്ക് ആസ്വാദ്യകരമായി എന്നത് എന്റെയും സന്തോഷം. നന്ദി.

ബഷീർ said... Reply To This Comment

കരിച്ചാലിനെ ഇത് വരെ കാണാത്തവരും കാണാനും അനുഭവിക്കാനും ആഗ്രഹിച്ച് പോകും.. ഗ്രാമവുമായി ഗ്രാമീണരുമായി ചങ്ങാത്തമുള്ളവർക്കേ ഇങ്ങിനെ എഴുതാനാകൂ.. മുന്നെ യൂസ്ഫപ എഴുതിയതും വായിച്ചിട്ടുണ്ട്.. കൂടുതൽ മനോഹരമാക്കി

സിയാഫ് അബ്ദുള്‍ഖാദര്‍ said... Reply To This Comment

വരികള്‍ക്കിടയില്‍ ആണ് ഇങ്ങോട്ട് നയിച്ചത് ,അതിമനോഹരമായ ഒരു കുറിപ്പ് അല്ലെങ്കില്‍ എനിക്കു നഷ്ടമായേനെ .മലയാളം വാക്കുകള്‍ എത്ര ഹൃദയ ഹാരിയാണെന്ന് ഈ കുറിപ്പ് വായിക്കുമ്പോള്‍ ഞാന്‍ അറിയുന്നു .ഒരു മനോഹരഗ്രാമം ഉള്ളില്‍ പൂത്തു നില്‍ക്കുന്നത് കൊണ്ടാണ് ഇത്ര സുന്ദരമായി അതിനെ ചിത്രീകരിക്കാന്‍ കഴിയുന്നത്

അഷ്‌റഫ്‌ സല്‍വ said... Reply To This Comment

എനിക്ക് കരച്ചില് വരുന്നു,

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@സിയാഫ് അബ്ദുള്‍ഖാദര്‍
സിയാഫിന്റെ വാക്കുകൾ മനസ്സിൽ മധുരം നിറയ്ക്ക്ന്നു. നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@അഷ്‌റഫ്‌ സല്‍വ
ഹൃദയസാന്നിദ്ധ്യത്തിന്റെ ലക്ഷണം.

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@വരികള്‍ക്കിടയില്‍
ഏറെ നന്ദി ഈ പരിഗണനക്ക്.

Cv Thankappan said... Reply To This Comment

തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറികൊണ്ടിരിക്കുകയാണല്ലോ നമ്മുടെ ഗ്രാമപ്രദേശങ്ങളും................
ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി ഈ എഴുത്ത്.
ആശംസകള്‍ മാഷെ

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@Cv Thankappan
ഈ ബ്ലോഗിൽ താങ്കൾ വന്നുകണ്ടപ്പോൾ സന്തോഷമായി തങ്കപ്പൻ ചേട്ടാ.

വിനോദ് കുട്ടത്ത് said... Reply To This Comment

ഹൃദയസ്പര്‍ശിയായ കഥനം.......
കാരിച്ചാല്‍ ......ഓര്‍മ്മകളിലെ പൂമണമാണ് അല്ലേ ഉസ്മാനിക്കാ.....
വീഡിയോ കൂടി കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു......
എഴുത്ത് മനോഹരമായി...... ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു......
നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

ഉസ്മാന്‍ പള്ളിക്കരയില്‍ said... Reply To This Comment

@വിനോദ് കുട്ടത്ത്
അതെ ശ്രീ.വിനോദ്. ഓർമ്മകളിലെ പൂമണം തന്നെയാണ് കരിച്ചാൽ. വായനക്കും ഓർമ്മകളിലെ പൂമണമെന്ന ഈ ഹൃദ്യമായ വിശേഷണത്തിനും ഏറെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

കരിച്ചാൽ കടവിനെ എത്ര നന്നായാണ്
വരികളിൽ കൂടി വരച്ചിട്ടിരിക്കുന്നത് ,ആയതിന്
മാറ്റ് കൂട്ടുവാൻ അതിസുന്ദരമായ ഒരു വീഡിയോവും....

എന്റെ നാടായ നെടുപുഴയും അവിടത്തെ കണിമംഗലം പാട
ശേഖരങ്ങളുമൊക്കെ , ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടിയെത്തി .
ഇന്ന് നാട്ടിലെ ഇത്തരം ഓരൊ ഗ്രാമങ്ങളും പട്ടണപ്രവേശം നടത്തി ആ ഗ്രാമീണ
സൌന്ദര്യം കളഞ്ഞ് കുളിച്ചിരിക്കുകയാണല്ലോ..അല്ലേ ഭായ്

usman said... Reply To This Comment

@Muralee Mukundan , ബിലാത്തിപട്ടണം
ഗ്രാമീണസൗന്ദര്യത്തിന്റെ ഉപാസകർക്ക്, അതിന്റെ മാറ്റ് കുറയുന്നതിന്റെ നഷ്ടബോധം അനുഭവിക്കുന്നവർക്ക് എന്റെ കുറിപ്പിന്റെ വികാരം തീക്ഷ്ണമായനുഭവപ്പെടുമെന്നതിന്റെ തെളിവായി താങ്കളുടെ വാക്കുകളെ ഞാൻ സ്വീകരിക്കുന്നു, നെഞ്ചോട് ചേർക്കുന്നു. നന്ദി.