വിശ്രാന്തി

Continue Reading

കൊലുസ്സിട്ട മാമല

ഹരിതചേതോഹാരിത.
Continue Reading

അലിഞ്ഞുപോയ അത്താണികള്‍.

ജീവിതായോധനത്തിന്റെ യാതനകള്‍ നിറഞ്ഞ ഒരു കാലത്തിന്റെ കഥ പറയുന്ന പ്രതീകങ്ങളാണ്‌ അത്താണികള്‍. നിരത്തുകളും വാഹനങ്ങളും അന്യമായിരുന്ന ഒരു കാലത്തിന്റെ അതിജീവനപ്രതീകങ്ങള്‍. പഴയകാലത്തെ ആളുകളുടെ  ജീവിതഭാരത്തിന്‌ ആവുന്നതോതില്‍ ഇളവുനല്‍കിയിരുന്ന ഈ ലളിതനിര്‍മ്മിതിയെ  നന്മയുടെ പ്രതീകമായും വിശേഷിപ്പിക്കാം.




ചിത്രത്തിന്‌ കടപ്പാട്: വിക്കിപീഡിയ
കല്ലുവെച്ചപീടിക എന്നറിയപ്പെട്ടിരുന്ന ഒരു ചെറുകെട്ടിടമുണ്ടായിരുന്നു  ഞങ്ങളുടെ ദേശത്തിന്റെ തെക്കെ അതിരില്‍. പലവ്യഞ്ജനക്കടയും നാടന്‍ ചായക്കടയും അതില്‍ പ്രവര്‍ത്തിച്ചിരുന്നു. വഴിയാത്രക്കാരുടെ  ഇടത്താവളമായി സദാ സജീവവും ശബ്ദമുഖരിതവുമായിരുന്ന ഒരിടം.
മണ്ണുകൊണ്ടുണ്ടാക്കിയ പീടികകളും വീടുകളും സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് കല്ലുവെച്ച് പടുത്തുണ്ടാക്കിയവ അപൂര്‍വ്വമായതുകൊണ്ടാകാം "കല്ലുവെച്ച പീടിക" എന്ന് ആ എടുപ്പിനെ ആളുകള്‍ പ്രത്യേകമായി പേര്‍ ചൊല്ലിവിളിച്ചത്.

കല്ലുവെച്ചപീടികയ്ക്ക് മുന്നില്‍ പ്രതാപത്തോടെ നിലകൊണ്ടിരുന്ന കരിങ്കല്ലുകൊണ്ടുള്ള ഭീമാകാരനായ അത്താണിയാണ്‌ ജീവിതത്തില്‍ ഞാന്‍ കണ്ട ആദ്യത്തെ അത്താണി. ഒരേസമയം പല ചുമടുകള്‍ക്ക് ഇടം നല്‍കാന്‍മാത്രം വിസ്തൃതമായൊരത്താണി. ഒരുപക്ഷെ കല്ലുവെച്ചപീടികയ്ക്ക് അത്രയും പെരുമയും അതിലെ കച്ചവടസ്ഥാപനങ്ങള്‍ക്ക് അത്രയും ജനകീയതയും ലഭിച്ചത് മുറ്റത്ത് സ്ഥാപിതമായിരുന്ന അത്താണിയുടെ സാന്നിദ്ധ്യം കൊണ്ട്തന്നെയാകാം.

പീടികമുതല്‍ തെക്കോട്ട് പരന്നു കിടക്കുന്ന വിശാലമായ പാടമായിരുന്നു. പാടത്തിനു നടുവില്‍ തെക്കുവടക്കായി വലിയ നെടുവരമ്പുമായി സ്ഥിതിചെയ്യുന്ന തോട്. കല്ലുവെച്ച പീടികയുടെ ഏതാനും വാര അകലെ വരെ നേരെ വന്ന് പിന്നെ പടിഞ്ഞാട്ട് വളഞ്ഞ് അടുത്ത ഗ്രാമങ്ങളിലൂടെ നീണ്ടുപോയി തോട് അങ്ങകലെ പൊന്നാനിയോളം ചെന്ന്‌  ബീയം കായലില്‍ ലയിക്കുന്നു. പാടത്തിനപ്പുറം അഞ്ഞൂര്, നായരങ്ങാടി, ഞവണേങ്ങാട്, ഉള്ളിശ്ശേരി പ്രദേശങ്ങളില്‍ നിന്ന് നെടിയ തോടുവരമ്പും പാടവരമ്പും താണ്ടി  തലയില്‍ ചുമടുമായി വലഞ്ഞ് നടന്നെത്തിയ ഒട്ടേറെ പഥികര്‍ക്ക് ആ അത്താണി ഏറെക്കാലം വലിയ ആശ്വാസം നല്‍കിയിരുന്നിരിക്കണം.

എന്റെ അമ്മായി (പിതൃസഹോദരി) എനിക്കോര്‍മ്മവെച്ച കാലംമുതല്‍ വിധവയായും മക്കളില്ലാതെയും ഞങ്ങളോടൊപ്പമായിരുന്നു. ഉപ്പയുടേയും ഉമ്മയുടേയും മാതാപിതാക്കള്എന്റെ ജനനത്തിനു മുമ്പ്തന്നെ  ‍ മരണപ്പെട്ടുകഴിഞ്ഞിരുന്നതിനാല്‍ വല്യുപ്പ-വല്യുമ്മമാരുടെ ഉദാരമായ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ചറിയാന്‍ യോഗമുണ്ടാകാതെപോയ എനിക്ക് ആ കുറവറിയാതിരുന്നത് അമ്മായിയുടെ സാന്നിദ്ധ്യത്താലായിരുന്നു. ഉദാരമായ സ്നേഹവാത്സല്യവും ഒപ്പം ശരിയായ രീതിയില്‍ വഴിനടത്താനുള്ള ജാഗരൂകതയും അവരില്‍ സമമായി സമ്മേളിച്ചിരുന്നു. വര്‍ഷങ്ങളോളം വീടുവിട്ടുനില്‍ക്കുന്ന ഉപ്പയുടെ മലേഷ്യന്‍ പ്രവാസത്തില്‍  ഉമ്മക്ക് അളവറ്റ പിന്തുണയുമായി ഒരത്താണിപോലെ  കാര്യപ്രാപ്തിയില്‍ പുരുഷനോളം മികവുണ്ടായിരുന്ന അമ്മായി വീടിന്‌ താങ്ങുംതണലുമായി. ഒരു തള്ളക്കോഴിയുടെ ചിറകിനടിയിലെന്നപോലെ, ഉമ്മയും ഞങ്ങള്‍ മൂന്ന് കുഞ്ഞുങ്ങളും ഉപ്പയുടെ അഭാവത്തിലും അമ്മായിയുടെ തണലില്‍ സുരക്ഷിതരായിരുന്നു.

രണ്ടുതവണ വിവാഹിതയായ അവര്‍  ആദ്യഭര്‍ത്താവിന്റെ  കടുത്ത നടപടിദൂഷ്യത്തില്‍ മനംമടുത്ത് ആ വിവാഹത്തില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു.  പുനര്‍വിവാഹാനന്തരം മലേഷ്യയിലേക്ക് പോയ ഭര്‍ത്താവ് അവിടെവെച്ച് അകാലമരണമടയുകയും ചെയ്തതോടെ ഇനിയൊരു വിവാഹത്തിനില്ലെന്ന്‌  ഉറച്ച തീരുമാനമെടുത്ത് ഇളയ രണ്ട് ആങ്ങളമാരുടേയും അനിയത്തിയുടേയും മക്കളെ  സ്വന്തമെന്നപോലെ സ്നേഹിച്ച് ശിഷ്ടകാലം ജീവിച്ചു.

വിളകളേയും വിത്തുകളേയും വളപ്രയോഗങ്ങളേയും സംബന്ധിച്ച പരിജ്ഞാനം, പലഹാരക്കൂട്ടുകളിലെ അറിവും പാചകവൈഭവവും, വിശ്രമവേളകളിലെ തഴപ്പായ നെയ്ത്ത്, അടുക്കളത്തോട്ടം പരിചരണം, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കല്‍, കഷ്ടപ്പാടുള്ളവരെ കയ്യയച്ച് സഹായിക്കല്‍, ഇമ്പമാര്‍ന്ന രീതിയില്‍ പഴയകാല മാപ്പിളപ്പാട്ടുകളുടെ ആലാപനാസ്വാദനങ്ങള്‍, കയ്യളവുകളാല്‍ ശീല കൃത്യമായി ചീന്തിമുറിച്ച് സൂചിയുപയോഗിച്ച് പെണ്‌കുപ്പായങ്ങള്‍  തുന്നിയുണ്ടാക്കല്‍‌, അവയില്‍ നിറമുള്ള നൂലുകൊണ്ട് ചിത്രപ്പണികള്‍ ചെയ്യല്‍ തുടങ്ങി അമ്മായിയുടെ അഭിരുചികള്‍ ബഹുമുഖമായിരുന്നു.

വാര്‍ദ്ധക്യത്തിലെത്തിയ അവര്‍ പിന്നീട് രോഗിണിയായി  ശയ്യാവലംബിയായി. ഇടക്കിടെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ വിവരമറിയിക്കാനായി നാലുനാഴിക അകലേയുള്ള കുട്ടിവൈദ്യരുടെ വീട്ടിലേക്ക് അന്ന് പ്രൈമറിക്ലാസുകളില്‍ പഠിച്ചിരുന്ന ഞാന്‍ ഇടക്കിടെ  പോകുമായിരുന്നു. (വൈദ്യരുടെ മുഴുവന്‍ പേര്‍ രാമന്‍കുട്ടിയെന്നോ കൃഷണന്‍കുട്ടിയെന്നോ ഒക്കെ ആയിരുന്നിരിക്കാം). കല്ലുവെച്ചപീടിക പിന്നിട്ടിട്ട് വേണം അഞ്ഞൂരുള്ള വൈദ്യരുടെ വീട്ടിലോ മരുന്ന് ഷോപ്പിലോ എത്താന്‍.  ആ കാല്‍നടയാത്രയില്‍, കല്ലുവെച്ചപീടികയുടെ അരികിലെത്തുമ്പോള്‍ ഞാന്‍ അന്നോളം മറ്റെവിടെയും കണ്ടിട്ടില്ലാത്ത ആ അത്താണിയെ കൌതുകപൂര്‍വ്വം കുറച്ചുനേരം നോക്കിനില്‍ക്കല്‍ പതിവുപരിപാടിയായിരുന്നു.
ആരെങ്കിലും ദീനവിവരം അറിയിച്ചാലുടന്‍   നാട്ടുവഴികളിലൂടെ സ്വന്തം സൈക്കിള്‍ ചവുട്ടി വീടുകളില്‍ വന്നിരുന്ന ഹൃദയാലുവായ കുട്ടിവൈദ്യര്‍ എന്റെ അറിയിപ്പുപ്രകാരം അഞ്ഞൂര്‍ ദേശത്ത്  നിന്നും ഒട്ടേറെ തവണ കല്ലുവെച്ചപീടികയും അത്താണിയും പിന്നിട്ട് സൈക്കിളില്‍ സഞ്ചരിച്ച് ഞങ്ങളുടെ വീട്ടില്‍ വന്നു. കാരുണ്യപൂര്‍വ്വം രോഗവിവരങ്ങളാരാഞ്ഞ് കുറിപ്പടികള്‍ മാറ്റിയെഴുതി പലപ്പോഴും പ്രതിഫലം വാങ്ങാന്‍ കൂട്ടാക്കാതെ, കര്‍മ്മം ചെയ്ത കൃതാര്‍ത്ഥതമാത്രം കൈമുതലാക്കി തിരിച്ചുപോയി. കുറിപ്പടികള്‍ പ്രകാരം ഉമ്മ തയ്യാറാക്കിയ കഷായക്കൂട്ടുകളും ശ്രുശ്രൂഷയുംകൊണ്ട് അമ്മായി രോഗശാന്തിയറിഞ്ഞു. രോഗപീഡയില്‍ വൈദ്യര്‍ ഞങ്ങള്‍ക്കെന്നപോലെ അഞ്ഞൂരിന്റെ നാലഞ്ച് കിലോമിറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം   ആശ്രയമായിരുന്നു. വിളിച്ചാല്‍ വിളിപ്പുറത്ത് എന്നപോലെ രോഗികളായിരുന്ന വയോജനങ്ങള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കിയിരുന്ന കുട്ടിവൈദ്യരും ജനങ്ങളുടെ ദീനങ്ങളുടേയും വേദനകളുടേയും ദുരിതഭാണ്ഡങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന മറ്റൊരത്താണിയായി.

പ്രതിഫലമിച്ഛിക്കാത്ത സേവനതല്‍പ്പരരായിരുന്ന അത്തരം വൈദ്യന്മാരും അത്താണിയെപ്പോലെത്തന്നെ ഇന്നു കണികാണാന്‍ കിട്ടാത്തവിധം  അന്യംനിന്നുപോയ നാട്ടുപുണ്യങ്ങളാണ്‌. തൂവെള്ളവസ്ത്രത്തില്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ചര്‍മ്മകാന്തിയുമായി മുക്കാലും വെളുത്തുകഴിഞ്ഞ തലമുടി ഭംഗിയായി പിറകോട്ട് ചീകിവെച്ച് ക്ലീന്‍ഷേവുചെയ്ത മുഖവും കരുണരസം സ്ഫുരിക്കുന്ന കണ്ണുകളും മുഖത്ത് തികഞ്ഞ ശാന്തഭാവവുമായി അദ്ദേഹം ഭൂമിയെ വേദനിപ്പിക്കാതെ പതിയെ സൈക്കിള്‍ ചവുട്ടി പോകുന്ന ചിത്രം മനസ്സില്‍ ഇപ്പോഴും ഒട്ടും നിറം മങ്ങാതെയുണ്ട്.
1976-ല്‍ എന്നെ ഗള്‍ഫിലേക്ക് യാത്രയാക്കിയ അമ്മായി ഞാന്‍ തിരിച്ചെത്താന്‍ കാത്തുനില്‍ക്കാതെ കടന്നുപോയി. എന്നെ രൂപപ്പെടുത്തിയതിന് ഞാന്‍ ഏറെ കടപ്പെട്ട ആ അത്താണിയെ കാലം കൊണ്ടുപോയി....
കാലപ്രവാഹത്തില്‍ പാടത്തിന്റേയും തോടിന്റേയും നെടുവരമ്പിന്‌ വീതി കൂടി. മണ്ണിട്ട റോഡായും കല്ലിട്ട റോഡായും പിന്നിട്  ടാര്‍റോഡായും പതുക്കെപ്പതുക്കെ അത്  പരിണമിച്ചു. തലച്ചുമടുകാരും കാവിന്റെ നടുഭാഗം  തോളില്‍ വെച്ച് രണ്ടറ്റത്തും ഭാരം തൂക്കിയിട്ട് താളാത്മകമായി ചാടിച്ചാടി നടന്നുപോയിരുന്നവരും അപൂര്‍വ്വ കാഴ്ചകളായി. റോഡുകളും മോട്ടോര്‍വാഹനങ്ങളും സാര്‍വത്രികമാകുകയും തലച്ചുമടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്ത് നാട് പരിഷ്ക്കാരങ്ങളെ വാരിയണിഞ്ഞപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ട് അവഗണിക്കപ്പെട്ട് അത്താണികള്‍ എല്ലായിടത്തും അനാഥമായി. അനവസരത്തില്‍ അസ്ഥാനത്ത് നിലകൊള്ളുന്ന ജാള്യതയോടെ അവ കുറേ നാള്‍ കൂടി നിലനിന്നു. കല്ലുവെച്ചപീടികക്ക് മുന്നിലെ അത്താണിയും നിരുപയോഗമായെങ്കിലും ഒരോര്‍മ്മത്തെറ്റുപ്പോലെ ഏറെനാള്‍ അവിടെത്തന്നെ കാണപ്പെട്ടിരുന്നു. കാലാന്തരത്തില്‍ ആദ്യം അത്താണിയും തുടര്‍ന്ന് കല്ലുവെച്ച പീടിക തന്നെയും നിഷ്ക്കാസനം ചെയ്യപ്പെട്ടു.  കല്ലുവെച്ച പീടികയുടെ സ്ഥാനത്ത് ഒരു വാര്‍പ്പുവീട് ഉയര്‍ന്നു.
അത്താണിയെ  പുതിയ കാലം ഒരു സ്മാരകമായി പോലും എവിടെയും  നിലനിര്‍ത്തിയതായി കാണുന്നില്ല. എങ്കിലും പല സ്ഥലപ്പേരുകളിലും അത്താണി അദൃശ്യസാന്നിദ്ധ്യമായി ഇപ്പോഴും കുടിയിരിക്കുന്നുണ്ട്‌. കൊച്ചനൂര്‍ എന്ന എന്റെ ഗ്രാമത്തിന്റെ അതിരുപങ്കിടുന്ന ഗ്രാമത്തിന്റെ പേര് അത്താണിയുമായി ബന്ധപ്പെട്ടതാണ്‌ . നടനും എഴുത്തുകാരനും, 'വേറിട്ട കാഴ്ച്ചകള്‍' എന്ന ടി.വി. പരമ്പരയുടെ ശില്‍പ്പിയുമായ വി.കെ.ശ്രീരാമന്റെ ഗ്രാമമായ ചെറുവത്താണി.  പുത്തനത്താണി, രണ്ടത്താണി, കരിങ്കല്ലത്താണി തുടങ്ങി മലബാറില്‍ അത്താണിപ്പെരുമയുള്ള പേരുകള്‍ പേറുന്ന വേറെയും ഊരുകളുണ്ടല്ലോ.
അത്താണിയെപ്പറ്റി, ഒപ്പം ജീവിതത്തില്‍ അത്താണിയായി വര്‍ത്തിച്ചവരെപ്പറ്റിയുമുള്ള    ഓര്‍മ്മകള്‍ എന്റെ മനസ്സിലിപ്പോള്‍ ഉണര്‍ത്തിയെടുത്തത് സെന്റര്‍ കോര്‍ട്ട് എന്ന ബ്ലോഗില്‍ മന്‍സൂര്‍ ചെറുവാടി എഴുതിയ ഒരു പോസ്റ്റിന്റെ വായനയാണ്‌. അത്താണി, തെരപ്പം, റാന്തല്‍ വിളക്ക് തുടങ്ങി കാലത്തില്‍ വിലയംകൊണ്ട   ചില പഴയകാലപ്രതീകങ്ങള്‍ കാവ്യാത്മകമായ ഭാഷയില്‍ സ്മരിക്കപ്പെട്ടിരിക്കുന്നു. പോയകാലത്തിന്റെ നാട്ടുനന്മകളെഴുതിയത് വായിക്കുമ്പോള്‍ ആ പഴയകാലത്തേക്ക് മനസ്സ് കുതിക്കുകയായി. പരാമര്‍ശിക്കപ്പെട്ട പലതും അറിയുകയും ആസ്വദിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം എന്റേത്കൂടിയാണ്‌. അല്ല, മദ്ധ്യവയസ്സ് പിന്നിട്ട എല്ലാ മലയാളികളുടേതുമാണ്‌.
ഫോക്ക് നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന നടത്തയുമായി കീരന്‍കുട്ടി വന്ന്‌ അത്താണിയില്‍ തലച്ചുമടിറക്കി വെച്ചതും നാടന്‍ബീഡിക്ക് തീപിടിപ്പിച്ച് അത്താണിയില്‍ ചാരിയിരുന്ന്‌ വിശ്രമിച്ചതും മന്‍സൂര്‍ മനോഹരമായി എഴുതിയപ്പോള്‍, ചിത്രകാരന്‍ ഇസ്‌ഹാഖ് അതിന്‌ ഉചിതമായ ദൃശ്യഭാഷ നല്‍കിയപ്പോള്‍ അത്‌ ഹൃദയഹാരിയായി. ഒപ്പം പ്രിയതരമായ ഒരുപാട് ഓര്‍മ്മകളെ തൊട്ടുണര്‍ത്തുകയും ചെയ്തു..
ഈ വരികള്‍ക്ക് ആധാരമായ മന്‍സൂറിന്റെ പോസ്റ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിനെ പിന്തുടര്‍ന്നുപോയാല്‍ വായിക്കാം:


Continue Reading

കാരശ്ശേരി മാഷ് കരകവിയുമ്പോള്‍


മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് ജനിച്ചുവളരുകയും മുസ്ലിംകളുടെ നന്മകള്‍ കണ്ടുശീലിക്കുകയും ചെയ്ത ഇതരമതസ്ഥര്‍ക്ക്  അതിശയം തോന്നുന്ന രീതിയില്‍ അവാസ്തവികമായാണ്‌ മുസ്ലിംകള്‍ നിരന്തരം ചിത്രീകരിക്കപെടുന്നത് എന്നത് വര്‍ത്തമാനകാലത്തെ  അനിഷേധ്യമായ യാഥാര്ത്ഥ്യമാണ്‌.
സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ പലതലങ്ങളിലും പലരീതികളിലുമായി നടത്തപ്പെടുന്ന പ്രചണ്ഡമായ ഈ പ്രോപ്പഗണ്ടയുടെ ക്രമപ്രവൃദ്ധമായ സ്വാധീനത്താല്‍ മുസ്ലിംകള്‍ അപകടകാരികളാണെന്ന ഒരു ധാരണ പരക്കുകയും അത് ഒരു പൊതുബോധമായി വികാസം കൊള്ളുകയും ചെയ്യുന്നുണ്ട് എന്നത് കാണാതിരുന്നിട്ട് കാര്യമില്ല.

സംഘപരിവാറിന്‌ താരതമ്യേന സ്വാധീനം കുറവുള്ളതുകൊണ്ടും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സ്വാധീനക്കൂടുതല്‍ കൊണ്ടും ഈ പ്രചാരണത്തിന്റെ ദുഃസ്വാധീനം കേരളത്തില്‍ അത്രതന്നെ പ്രകടമല്ലെങ്കിലും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ അതിന്റെ ആപത്ത് വളരെ പ്രകടവും വ്യാപകവുമാണ്‌. മുസ്ലിംകള്‍ക്ക് ഭൂമിവില്‍ക്കാതിരിക്കല്‍
, വാടകവീടും ഹോട്ടല്‍മുറിയും നല്‍കാതിരിക്കല്‍, വര്‍ഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങളില്‍നിന്നുപോലും പുകച്ചുപുറത്തുചാടിക്കല്‍ തുടങ്ങി പലരീതിയില്‍ മുസ്ലിംകളെ അത് ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍, മുസ്ലിംകള്‍ ഈ ദുഷ്പ്രചരണക്കാര്‍ ചിത്രീകരിക്കുംപോലെയുള്ള അപകടകാരിതയുള്ളവരല്ലെന്നും നന്മയോട് ആഭിമുഖ്യമുള്ളവരാണ്‌ അവരില്‍ സിംഹഭാഗവുമെന്നുമുള്ള സത്യകഥനം നടത്താന്‍ ആരെങ്കിലും തയ്യാറാവുന്നുവെങ്കില്‍ അതൊരു പുണ്യപ്രവര്‍ത്തിയാണെന്ന് സമ്മതിക്കേണ്ടതായുണ്ട്. കാലുഷ്യവും ശാത്രവവും സമൂഹത്തില്‍ നിന്ന് വിപാടനം ചെയ്യാന്‍ ഉതകുന്ന അത്തരം  പ്രവര്‍ത്തികളാണ്‌ കാലം ആവശ്യപ്പെടുന്നതും.  ഇതിന്റെ വെളിച്ചത്തിലാണ്‌ കെ.പി.രാമനുണ്ണി മാതൃഭൂമി പത്രത്തിലെഴുതിയ 'ഇതാണ്‌ ഇസ്ലാം" എന്ന  ലേഖനം പരിശോധിക്കപ്പെടേണ്ടതും അതിന്റെ പ്രസക്തി വിലയിരുത്തപ്പെടേണ്ടതും.

എടുത്ത് കാണിച്ച് വിളിച്ചുപറയാന്‍ പാകത്തില്‍ പത്രങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെട്ട നന്മയുള്ള ഒരു വാര്‍ത്ത കയ്യില്‍ കിട്ടിയപ്പോള്‍ അതിന്റെ ചുവട്പിടിച്ച് തന്റെ മനസ്സ് വെളിപ്പെടുത്തിക്കൊണ്ട് രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ സാമൂഹികപ്രാധാന്യം വലുതാണ്‌.. പൊതുവെ മുസ്ലിംകളെപ്പറ്റി പറഞ്ഞുപരത്തിക്കൊണ്ടിരിക്കുന്ന കഥകളുടെ അത്യുഷ്ണത്തിനിടയില്‍ വന്നു ഭവിച്ച ഒരു കുളിര്‍മഴപോലെ തോന്നി ആ ലേഖനം.

മുസ്ലിംകള്‍ ധാരാളമായുള്ള ഒരു ഭൂഭാഗത്ത് അവര്‍ക്കിടയില്‍ ജനിച്ച് അവരോടൊത്ത് വളര്‍ന്ന് അവരുടെ നന്മതിന്മകള്‍ കണ്ട് ശീലിച്ച മുസ്ലിമേതരനായ  ഒരാളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ കരുത്തും അത് നല്‍കുന്ന വിശ്വാസ്യതയുണ്ട്. അദ്ദേഹത്തിന്‌ സ്വന്തം മനസ്സു തുറക്കാന്‍ രാസത്വരകം പോലെ പ്രേരണയായതാകട്ടെ കടലുണ്ടി എന്ന ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌.

പാഞ്ഞടുക്കുന്ന തീവണ്ടിയുടെ വരവറിയാതെ പാളം മുറിച്ചുകടക്കാന്‍ തുനിഞ്ഞ രാമന്‍ എന്ന ബധിരനായ മനുഷ്യനെ പാളത്തില്‍ നിന്ന് തള്ളിമാറ്റാനുള്ള ശ്രമത്തിനിടയില്‍ അബുദുല്‍റഹ്മാന്‍ എന്ന മനുഷ്യസ്നേഹി ട്രെയിനിടിച്ചുമരിച്ച സംഭവം. 


മതഭക്തനായ അബ്ദുല്‍റഹ്മാന്റെ പുണ്യപ്രവര്‍ത്തി ഇസ്ലാമികമായ സംസ്ക്കാരത്തിന്റെ മഹിമവിളിച്ചോതുന്നതാണെന്നും ഇത്തരം സേവകരാണ്‌ യഥാര്‍ത്ഥ ഇസ്ലാമിന്റെ പ്രതിനിധികളെന്നും കെ.പി.രാമനുണ്ണി ലേഖനത്തില്‍ വിശദീകരിച്ചു.  തന്റെ ചെറുപ്പം തൊട്ട് അദ്ദേഹം അനുഭവിച്ചും അറിഞ്ഞും വന്ന സത്യത്തെ ഏറ്റവും പുതിയ ഒരുദാഹരണത്തെ സാക്ഷിയാക്കി അദ്ദേഹം വിളിച്ചുപറഞ്ഞു.

അസത്യപ്രചരണങ്ങളുടെ ഘനാന്ധകാരത്തിലേക്ക് വീശിയ സത്യത്തിന്റെ ഒരു നെയ്ത്തിരിനാളമായാണ്‌ കേരളം പൊതുവെ ആ ലേഖനത്തെ കണ്ടത്. മറിച്ചൊരഭിപ്രായം ആര്‍ക്കും ഉണ്ടാകുമെന്ന് വിചാരിക്കാനും ന്യായമില്ല.

പക്ഷെ, ആ ലേഖനത്തിനു പ്രതികരണമായി എംഎന്‍കാരശ്ശേരിയുടെ ഒരു കുറിപ്പ് മാതൃഭൂമില്‍ തന്നെ പ്രസിദ്ധീകൃതമായിരിക്കുന്നു. സാമൂഹികമായ ഒട്ടേറെ വിഷയങ്ങളില്‍ രചനത്മകമായി പ്രതികരിക്കാറുള്ള കാരശ്ശേരിമാഷുടെ ഇക്കാര്യത്തില്‍ വന്ന പ്രതികരണം നിഷേധാത്മകമായിപ്പോയി. ഇന്ത്യയുടെ മൊത്തം പരിപ്രേക്ഷ്യത്തില്‍ രാമനുണ്ണിയുടെ ലേഖനം മുന്നോട്ടുവെക്കുന്ന സൌഹൃദാത്മകമായ സന്ദേശത്തെ കണ്ടില്ലെന്ന് നടിച്ച് ആ ലേഖനം അപകടകരമായ സ്വത്വരാഷ്ട്രീയത്തിന്റെ വിഷബീജങ്ങളെ പേറുന്നുണ്ടെന്ന കണ്ടെത്തലാണ്‌ കുറിപ്പിന്റെ കാതല്‍. ഏതെങ്കിലും മതത്തിന്റെ അനുയായികളില്‍ നിന്നുണ്ടാകുന്ന സത്പ്രവര്‍ത്തികളെ ഇതരമതസ്ഥരായവര്‍ അനുമോദിച്ചുപറയുന്നതും പ്രശംസിക്കുന്നതും നല്ല പ്രവണതയല്ല, അത്തരത്തിലുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും നാടിനെ ആപത്തിലേക്കാണ്‌ വലിച്ചുകൊണ്ടുപോകുന്നത് എന്നിങ്ങനെയും അദ്ദേഹത്തിന്റെ വാദഗതികള്‍ നീളുന്നു.

മതങ്ങള്‍ നന്മയുടെ സന്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനെ അതിന്റെ പ്രയോക്താക്കളായ മതഭക്തര്‍ ശിരസാവഹിക്കുകയും തങ്ങളുടെ ജീവിതംകൊണ്ട് ആ സത്യസന്ദേശങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് അപരാധമായിത്തീരുമെന്നാണ്‌ മാഷുടെ വാക്കുകള്‍ പറയാതെ പറയുന്നത്. അത്തരം നന്മകളെ സാമൂഹികസുസ്ഥിതിയെക്കരുതി ഉദാഹരിക്കുന്നത് പോലും അപകടകരമാണെന്ന് മാഷ് പറയുന്നതിന്റെ നേര്‍ക്ക്നേരെയുള്ള അര്‍ത്ഥം.

ദുഷ്ടനും ഭീകരനും മനുഷ്യപറ്റില്ലാത്തവനും രാജ്യദ്രോഹിയും ഒക്കെ ആയി ചിത്രീകരിക്കപ്പെടുകയും അതിന്റെ ഫലമായി ഭൂമിവാങ്ങാനോ വാടകവീടെങ്കിലും അനുവദിച്ചുകിട്ടാനോ പോലും അനര്‍ഹനാക്കപ്പെടുകയും ചെയ്യുന്ന സംഗതികള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും പതിവുരീതിയായിരിക്കുന്ന പരിതസ്ഥിതിയില്‍ മുസല്‍മാന്റെ ഏതെങ്കിലും ഒരു നന്മ എടുത്ത് കാണിച്ച് മുസ്ലിം അങ്ങനെയല്ല, ഇങ്ങനെയാണ്‌ എന്നൊരാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് "മഹാപാതകം" ആയി കാരശ്ശേരിക്ക് തോന്നുന്നതില്‍ എന്തോ വശപ്പിശകുണ്ട്.

മതത്തിന്റെ പേരും പറഞ്ഞ് വികാരാവേശത്തിനടിമപ്പെട്ട് അത്യാചാരങ്ങള്‍ അരങ്ങുതകര്‍ക്കുന്ന അവസ്ഥ നാട്ടിലുണ്ടെന്ന വസ്തുത നിഷേധിക്കുന്നില്ല. പക്ഷെ അതിനോടുള്ള എതിര്‍പ്പ് മതത്തോടും മതം അനുശാസിക്കുന്ന നന്മകളോടും നിഷേധാത്മകമായ നിലപാടെടുക്കുന്നിടത്തോളം പോകുന്നത് ആശാസ്യമായി തോന്നുന്നില്ല. അതേസമയം മതത്തിന്റെ അന്തഃസത്തക്ക് നിരക്കുന്ന കാരുണ്യപരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിനെ പ്രകീര്‍ത്തിക്കുന്നതും തിന്മകള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രായോഗികരൂപമായി കണക്കാക്കാവുന്നതുമാണ്‌. അങ്ങനെ മാത്രമേ മതത്തെ ദുരുപയോഗിച്ച് സമൂഹത്തില്‍ നാശംവിതക്കുന്നവരെ പ്രതിരോധിക്കാന്‍ കഴിയുകയുമുള്ളു.   രാമനുണ്ണി ലേഖനമെഴുത്തിലൂടെ ലക്ഷ്യമിട്ടതും അതുതന്നെയാണെന്നത് കണ്ണില്‍ തിമിരം ബാധിക്കാത്തവര്‍ക്കെല്ലാം സുതാരാം വ്യക്തമാണ്‌.

ഇഴകീറിയുള്ള മൈക്രോസ്കോപ്പിക്ക്  പരിശോധനയും വ്യാഖ്യാന കസര്‍ത്തുകളും കൊണ്ട് പുകമറ സൃഷ്ടിച്ച് സുതാര്യവും ലളിതവും സാമൂഹികനന്മ ലക്ഷ്യം വെക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയും  ആടിനെ പട്ടിയാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതുകൊണ്ട് കാരശ്ശേരി മാഷ് ലക്ഷ്യം വെക്കുന്നത് എന്തായിരിക്കും !! ആരുടെയൊക്കെയോ കയ്യടിനേടുകയും അന്യദൃഷ്ടിയില്‍ സ്വന്തം മതേതരക്കുപ്പായം അല്‍പ്പം കൂടി വെളുപ്പിക്കുകയുമായിരിക്കാം അദ്ദേഹം തന്റെ ചെറുകുറിപ്പ്കൊണ്ട് ഒരുപക്ഷെ ഉന്നമിടുന്നത്. അതെന്തായാലും അദ്ദേഹത്തിന്റെ അനവധാനതയോടെയുള്ള ഈ കുറിപ്പെഴുത്ത് മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരേയും വിശാലമാനവികതയേയും ബലപ്പെടുത്തുന്നതായിരിക്കയില്ല എന്നത് നിസ്തര്‍ക്കം.

ആളുകളെ ഇല്ലാത്ത ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാനും നിഷ്ക്കളങ്കവും നന്മയാല്‍ പ്രചോദിതവുമായ ഒരു പ്രവര്‍ത്തിയെ വികൃതമാക്കി ചിത്രീകരിക്കാനുമുള്ള ഈ ശ്രമം പിന്തുണയര്‍ഹിക്കാത്ത അപഹാസ്യതയാണെന്നാണ്‌ ഈയുള്ളവന്റെ പക്ഷം.
Continue Reading